തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ താൻ ജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ശശി തരൂർ. അക്കാര്യത്തില്‍ പാർട്ടി പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് തരൂർ പറഞ്ഞു
തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കും എല്‍ഡിഎഫിനും ഇടയില്‍ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ് നടന്നത്. നഗരപരിധിയില്‍ എണ്ണം ചുരുങ്ങിപ്പോയത് എന്തുകൊണ്ടാണെന്ന് ചിലർചോദിക്കുന്നുണ്ട്. അത് ആരെ ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. ബിജെപിയ‌്ക്ക് വോട്ട് കൊടുക്കണ്ട എന്ന് കരുതി വോട്ടർമാർ വരാതിരുന്നതാകാം.
കേരളത്തില്‍ മാത്രമല്ല, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുവരെ കേള്‍ക്കുന്ന വാർത്ത ഞങ്ങള്‍ക്ക് അനുകൂലമാണ്. ഭരണമാറ്റത്തിനുള്ള സാദ്ധ്യത ശക്തമായി നില്‍ക്കുന്നുണ്ടെന്നാണ് മനസിലാകുന്നതെന്നും തരൂർ പ്രതികരിച്ചു.
വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന്റെ ചൂട് വോട്ടെടുപ്പിലും പ്രതിഫലിപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനജില്ലയില്‍ മെച്ചപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെ നടന്ന വോട്ടെടുപ്പില്‍ വൈകിട്ട് 8.15 വരെ ലഭ്യമായ കണക്കനുസരിച്ച് ശക്തമായ ത്രകോണ മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തില്‍ 66.43 ശതമാനമാണ് ശരാശരി പോളിംഗ്.ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നടന്നത് 69.40 ശതമാനമാണ്. അവസാന കണക്ക് വരുമ്ബോള്‍ പോളിംഗ് ശതമാനം ഇനിയും കൂടും.2019 ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ 73.23 ശതമാനവും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 74.4 ശതമാനവുമായിരുന്നു പോളിംഗ്.
വോട്ടെടുപ്പ് തീരുന്നതിന് ഒരു മണിക്കൂർ മുമ്ബേ തലസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളിലും 60 ശതമാനത്തിനുമേല്‍ പോളിംഗ് രേഖപ്പെടുത്തി. ഇക്കുറിയുള്ള കണക്കുകള്‍ 2019 ലെ പോളിംഗിന് ഒപ്പമെത്തിയിട്ടില്ല എന്നതിനാല്‍ വിജയം ആർക്കൊപ്പമാകുമെന്നതിലാണ് ആകാംക്ഷ. രണ്ടു മണ്ഡലങ്ങളിലും ത്രകോണ മത്സരമായതിനാല്‍ പോളിംഗ് ശതമാനക്കണക്കില്‍ മൂന്ന് മുന്നണികളും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
രാവിലെ ആറര മുതല്‍ സ്ത്രീകളടക്കമുള്ളവർ ബൂത്തുകളില്‍ എത്തിയിരുന്നു . സാധാരണ തിരഞ്ഞെടുപ്പുകളില്‍ പത്ത് മണി കഴിഞ്ഞു മാത്രം അനുഭവപ്പെടാറുള്ള ക്യൂവാണ് തുടക്കം മുതലുണ്ടായത്. നഗരത്തിലെ ബൂത്തുകളിലും വട്ടിയൂർക്കാവ്, നേമം ഭാഗങ്ങളിലും പൊതുവെ തിരക്ക് കുറവായിരുന്നു. എന്നാല്‍ തീരദേശത്തെ പൂന്തുറ, ബീമാപള്ളി, വേളി പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ടും വൻ തിരക്കായിരുന്നു. പോളിംഗ് സമയം അവസാനിച്ചശേഷവും ചില ബൂത്തുകളിലും നീണ്ട ക്യൂ ശേഷിച്ചു. വൈകിട്ട് 6 മണി വരെ എത്തിയവർക്ക് സ്ളിപ്പ് നല്‍കിയാണ് വോട്ടുചെയ്യാൻ അനുവദിച്ചത്.
രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് തുടങ്ങി രണ്ടുമണിക്കൂറിനുള്ളില്‍ പത്തുശതമാനത്തിനടുത്തെത്തി. ഉച്ചയ്ക്ക് പതിനൊന്ന് മണിവരെയായിരുന്നു ഏറ്റവും ശക്തമായ നിലയില്‍ പോളിംഗ് നടന്നത്. ഉച്ച വെയില്‍ കനത്തതോടെ ബൂത്തുകളില്‍ തിരക്ക് കുറഞ്ഞെങ്കിലും പിന്നീട് സജീവമായി.
വർക്കലയിലെയും ചിറയിൻകീഴിലെയും തീരദേശത്തു തുടങ്ങി അരുവിക്കരയിലെയും വാമനപുരത്തെയും മലയോരമേഖലയില്‍ ചെന്നെത്തുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ചില ബൂത്തുകളില്‍ മെഷീൻ തകരാർ കാരണം വോട്ടിംഗ് വൈകിയതും ചുരുക്കം ചിലയിടങ്ങളില്‍ നടന്ന വാക്കുതർക്കങ്ങളുമാണ് കല്ലുകടിയായത്. തീരദേശത്തെയും മലയോരങ്ങളിലെയും സമ്മതിദായകരാണ് തുടക്കത്തില്‍ ബൂത്തുകളിലെത്താൻ കൂടുതല്‍ ആവേശം കാട്ടിയത്.
വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിംഗില്‍ ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയിരുന്നു. രാവിലെ 5.30നാണ് മോക്ക് പോളിംഗ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രവും തകരാറിലായി. ഉടനെ പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടർന്നു.
ആറ്രിങ്ങല്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി പെരുങ്ങുഴി ഗവ.ഹൈസ്‌കൂളിലും വോട്ട് ചെയ്ത ശേഷമാണ് ബൂത്തുകള്‍ സന്ദർശിക്കാനിറങ്ങിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർപ്രകാശ് അടൂർ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ബൂത്തില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷമാണ് മണ്ഡലത്തിലെ ബൂത്ത് സന്ദർശനത്തിനെത്തിയത്.എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ ഉള്ളൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്ദർശത്തിനു ശേഷം ഉള്ളൂർ കൊട്ടാരം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. തുടർന്ന് ബൂത്ത് സന്ദർശനത്തിനിറങ്ങി.
തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം ബൂത്തുകള്‍ സന്ദർശിക്കാനിറങ്ങി. എല്‍.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിമാനത്തില്‍ തലസ്ഥാനത്തെത്തി. തുടർന്ന് വിവിധ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ സന്ദർശനം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ രാവിലെ പത്മനാഭസ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, വെട്ടുകാട് പള്ളി എന്നിവിടങ്ങളില്‍ സന്ദർശനം നടത്തി. അദ്ദേഹത്തിന്റെ വോട്ട് ബാംഗ്ലൂരില്‍ ആയതിനാല്‍ ചെയ്തില്ല.