Sun. Apr 28th, 2024

ഗര്‍ഭിണിയായ മകളെ പരിചരിക്കണം; കാപ്പ തടവുകാരിയെ മോചിപ്പിച്ച്‌ ഹൈക്കോടതി

By admin Nov 11, 2023 #KAPPA #police
Keralanewz.com

കൊച്ചി: ഗര്‍ഭിണിയായ മകളെ പരിചരിക്കാന്‍ കാപ്പ ചുമത്തി തടങ്കലിലാക്കിയ പ്രതിക്ക് മോചനം. കരുതല്‍ തടങ്കല്‍ കാലയളവ് പൂര്‍ത്തിയാവും മുമ്ബാണ് വിട്ടയ്‌ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരാണ് പൂമ്ബാറ്റ സിനിയെന്ന് അറിയപ്പെടുന്ന 45കാരി സിനിയെ വിട്ടയയ്‌ക്കാന്‍ ഉത്തരവിട്ടത്. ഏതെങ്കിലും പ്രത്യേക നിയമത്തെ അനുസരിച്ചല്ലെന്നും ഭരണഘടനയിലെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലിക അവകാശത്തെ അടിസ്ഥാനമാക്കിയാണ് ഇളവ് നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.

പൂമ്ബാറ്റ സിനിയുടെ തടങ്കല്‍ ഡിസംബര്‍ 15നാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ നവംബര്‍ 14 ന് പുറത്ത് വരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. പൂമ്ബാറ്റ സിനിയ്‌ക്കായി ബി എ ആളൂര്‍, കെ പി പ്രശാന്ത്, അര്‍ച്ചന സുരേഷ്, സുനിത കെജി , ഹരിത ഹരിഹരന്‍, ഹസീബ് ഹസന്‍ എം എന്നിവര്‍ ഹാജരായി. കെ എ അനസായിരുന്നു കേസിലെ പബ്‌ളിക് പ്രോസിക്യൂട്ടര്‍. ജൂണ്‍ മാസത്തിലാണ് പൂമ്ബാറ്റ സിനിയെ കാപ്പ ചുമത്തി . തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ സ്വര്‍ണം പണയം വയ്‌ക്കല്‍, കവര്‍ച്ച, പണം തട്ടിപ്പ്, അക്രമണം തുടങ്ങി 35 കേസുകളിലെ പ്രതിയാണ് എറണാകുളം പള്ളുരുത്തി സ്വദേശിനി പൂമ്ബാറ്റ സിനി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ റിപ്പോര്‍ട്ട് പരിഗണിച്ച്‌ തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയാണ് ഇവരെ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജയിലിലടയ്‌ക്കാന്‍ ഉത്തരവിട്ടത്.

തൃശൂര്‍ ജില്ലയില്‍ മാത്രം കവര്‍ച്ചയും തട്ടിപ്പും ഉള്‍പ്പടെ 35 കേസുകളില്‍ പ്രതിയാണ് പൂമ്ബാറ്റ സിനി. എറണാകുളം ജില്ലയില്‍ ഇതിലേറെ കേസുകളുണ്ട്. താമസിക്കുന്ന സ്ഥലങ്ങളില്‍ മദ്യവും മയക്കുമരുന്നുകളും നല്‍കി ഗുണ്ടാ സംഘങ്ങളെ വശത്താക്കിയായിരുന്നു പ്രവര്‍ത്തനം.

പണം തട്ടിയതായി വലയില്‍ പെടുന്നവര്‍ക്ക് തോന്നാതിരിക്കാന്‍ പല തരത്തിലുള്ള സംഭവങ്ങളാണ് ഇവര്‍ അവതരിപ്പിക്കുക. പണം മുഴുവന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നു പറയും.ചിലപ്പോള്‍ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കും.ആലപ്പുഴ ജില്ലയിലായിരുന്നു പൂമ്ബാറ്റ സിനിയുടെ ആദ്യകാല തട്ടിപ്പ്. പിന്നീട് പ്രവര്‍ത്തനം എറണാകുളത്തേക്കും അവിടെനിന്നും തൃശ്ശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളില്‍ ജയിലിലായിട്ടുണ്ടെങ്കിലും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കേസിലും ശിക്ഷിക്കപ്പെട്ടിരുന്നില്ല.

തട്ടിയെടുക്കുന്ന പണം ഉപോയോഗിച്ച്‌ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു..2017ല്‍ വലിയ ആര്‍ഭാടത്തോടെയാണ് സിനി മകളുടെ വിവാഹം നടത്തിയത്.

Facebook Comments Box

By admin

Related Post