Fri. May 3rd, 2024

കൈപിടിച്ചത് തെലങ്കാന മാത്രം; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബി.ജെ.പി

By admin Dec 3, 2023
Keralanewz.com

ഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും വ്യക്തമായ ലീഡ് നേടി ബി.ജെ.പി. മധ്യപ്രദേശില്‍ 159സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.
കോണ്‍ഗ്രസ് പോരാടുന്നത് 68 സീറ്റുകളിലും. ഇതോടെ മധ്യപ്രദേശില്‍ ബി.ജെ.പി തുടര്‍ഭരണം ഉറപ്പായി. ബി.എസ്.പി രണ്ടെണ്ണത്തിലും മറ്റുള്ളവര്‍ ഒരു സീറ്റിലും ഇവിടെ മുന്നിട്ടു നില്‍ക്കുന്നു.

ചില എക്‌സിറ്റ്‌പോള്‍ഫലങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്നുവെങ്കിലും അതുപോലും ഉണ്ടായില്ല. 2018ലേക്കളും മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെക്കുന്നത്. ഇനിയൊരു വലിയ മാറ്റം സാധ്യമല്ലെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം രാജസ്ഥാനും കോണ്‍ഗ്രസ് കൈവിട്ടു. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തലവേദനയാകുമെന്ന് ഉറപ്പായിരുന്നു. 110 സീറ്റുകളിലാണ് ഇപ്പോള്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസാവട്ടെ 73 സീറ്റുകളിലും. ഇവിടെ 19 സീറ്റുകളില്‍ മറ്റുള്ളവരും ബി.എസ്പി രണ്ടും ആര്‍.എല്‍.ഡി ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

നേരത്തെ മാറിമറിഞ്ഞിരുന്ന ഛത്തീസ്ഗഡില്‍ ഇപ്പോള്‍ ഫലസൂചന ബി.ജെ.പിക്ക് അനുകൂലമാണ്. 55 സീറ്റില്‍ ബി.ജെ.പി ഇവിടെ മുന്നേറുകയാണ്. കോണ്‍ഗ്രസ് 33 സീറ്റുകളിലാണ് മുന്നേറ്റം. ബി.എസ്.പിയും മറ്റുള്ളവരും ഓരോ സീറ്റുകളില്‍ മുന്നേറുന്നു.

തെലങ്കാന മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസമാകുന്നത്. 69 സീറ്റുകളിലാണ് ഇവിടെ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ചന്ദ്രശേഖര റാവുവന്റെ ബി.ആര്‍.എസ് ലീഡ് ചെയ്യുന്നത് 38 സീറ്റുകളിലും. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴ് സീറ്റിലും ബി.ജെ.പി ഏഴ് സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്.

നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. ഇതില്‍ മിസോറമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ആറുമാസത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കൊപ്പമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

മധ്യപ്രദേശില്‍ 230. ഛത്തീസ്ഗഡില്‍ 90, തെലങ്കാന 119, രാജസ്ഥാന്‍ 199 സീറ്റുകളിലേക്കാണ് ജനവിധി.

Facebook Comments Box

By admin

Related Post