Films

‘എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ലാലേട്ടനും തെറികേട്ടു… എന്തൊരു മനസാണ്’; ആ രണ്ട് പേരെ മറക്കില്ലെന്ന് ദിലീപ്

Keralanewz.com

കൊച്ചി: തനിക്കൊരു വിഷമം വന്നപ്പോള്‍ കൂടെയുണ്ടാകും എന്ന് കരുതിയിരുന്ന പലരും മൗനത്തിലായിരുന്നു എന്ന് നടന്‍ ദിലീപ്.

പവി കെയര്‍ ടേക്കര്‍ എന്ന സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ച്‌ കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സിദ്ദീഖ്, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ സ്വന്തം കാര്യം പോലും നോക്കാതെ തനിക്കൊപ്പം അടിയുറച്ച്‌ നിന്നെന്നും അദ്ദേഹം പറഞ്ഞു.

താരസംഘടനയായ അമ്മയില്‍ തന്നെ പുറത്താക്കിയതല്ല എന്നും താന്‍ സ്വയം രാജി വെച്ചതാണ് എന്നും ദിലീപ് പറഞ്ഞു. മോഹന്‍ലാലിന്റെ വിഷമം കണ്ടാണ് താന്‍ ആ തീരുമാനമെടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. യാഥാര്‍ത്ഥ്യം എന്താണെന്ന് തനിക്കും ദൈവത്തിനും അറിയാമെന്നും സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് താന്‍ എന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…

‘നമുക്കൊരു വിഷമം വരുമ്ബോള്‍ ചിലര്‍ മിണ്ടാതിരുന്നു, മാറി നിന്നു. അതൊക്കെ നമ്മള്‍ കാണുന്നുണ്ട്.. പക്ഷെ അത് വലിയൊരു തിരിച്ചറിവാണ്. എല്ലാം എന്റെ ആള്‍ക്കാരാണ് എന്ന് പറഞ്ഞ് പോകുമ്ബോള്‍ ഒരു വിഷയം വരുമ്ബോഴാണ് നമ്മള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്. അത് ജീവിതത്തിലെ വലിയ അനുഭവമാണ്. 20-20 ചെയ്തപ്പോള്‍ ഞാന്‍ കരുതി അതാണ് വലിയ എക്‌സ്പീരിയന്‍സ് എന്ന്.

ഞാന്‍ എല്ലാവരോടും ഇപ്പോഴും ആ ഒരു രീതിയില്‍ തന്നെയാണ്. കാരണം ആ ഒരു സ്‌നേഹവും ബഹുമാനവും ഒന്നും എനിക്കാരോടും നഷ്ടപ്പെട്ടിട്ടില്ല. നമ്മള്‍ മനുഷ്യരാണ്. അപ്പോള്‍ ചില ആളുകള്‍ അവരവരുടെ കാര്യങ്ങള്‍ നോക്കുന്നു എന്നതാണ്. എല്ലാവരും ഒരുപോലെ ആകണം എന്നില്ല. അതില്‍ നമുക്ക് പരാതിയോ പരിഭവമോ ഇല്ല. സത്യത്തിന് വേണ്ടിയാണ് ഞാന്‍ നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത്.

എന്നിലൊരു സത്യമുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം എന്നത് എനിക്കും ഈശ്വരനും അറിയാം. നമ്മളുടെ മനസാക്ഷിയോട് ബോധ്യപ്പെടുത്തുക എന്നൊരു കാര്യമുണ്ട്. അതിന്റെ പേരിലാണ് ഈ യുദ്ധം. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തവരാണ് എന്റെ കുടുംബം പോലും പാംപര്‍ ചെയ്ത് നിര്‍ത്തിയത്. എടുത്ത് പറയേണ്ട ആള്‍ക്കാരാണ് സിദ്ദീക്കയും ഗണേഷേട്ടനും. അവര്‍ക്ക് ഏറ്റവും കേടുണ്ടാകുന്ന ഒരു വിഷയമായിട്ട് കൂടി അവര്‍ ഒപ്പം നിന്നു.

ചിലര്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ നിന്നു. ചിലപ്പോള്‍ മൗനം പാലിച്ചത് അതുകൊണ്ടായിരിക്കാം. ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. മലയാള സിനിമയിലുള്ളവര്‍ എന്നെ ഒഴിവാക്കുകയോ മോശമായി പെരുമാറുകയോ ഈ നിമിഷം വരെ ചെയ്തിട്ടില്ല. ഒരു സ്ഥലത്ത് ചെന്നാല്‍ അവഗണന നേരിട്ടിട്ടില്ല. ഇന്‍ഡസ്ട്രിയിലെ ഏത് അസോസിയേഷനിലും എന്തെങ്കിലും വിഷയം വന്നാല്‍ എന്നെ കൂടി അറിയിക്കാറുണ്ട്.

ഞാനിപ്പോഴും മിക്ക അസോസിയേഷനുകളിലും നേതൃസ്ഥാനത്തുണ്ട്. അമ്മയില്‍ നിന്ന് എന്നെ പുറത്താക്കിയതല്ല. ലാലേട്ടന്‍ പ്രസിഡന്റായത് കൊണ്ട് മാത്രമാണ് ഞാന്‍ അതില്‍ നിന്ന് മാറിയത്. ലാലേട്ടാ എന്റെ പേരില്‍ ലാലേട്ടന്‍ വിഷമിക്കാനോ തെറി കേള്‍ക്കാനോ പാടില്ല. അതുകൊണ്ട് മാത്രമാണ് ഞാന്‍ സ്വയം രാജിക്കത്ത് നല്‍കിയത്. എനിക്ക് വേണ്ടി ലാലേട്ടന്‍ പ്രാര്‍ത്ഥിച്ചു എന്ന് പറഞ്ഞതിന് വരെ അദ്ദേഹത്തിന്റെ മെക്കിട്ട് കയറി.

എന്തൊരു മനസാണ്. ഞാന്‍ എന്റെ ജീവിതം തുടങ്ങുന്നത് ലാലേട്ടന്റെ മുന്നില്‍ നിന്നാണ്. ആ ഒരു സ്‌നേഹം വേറെയാണ്. എന്റെ സീനിയേഴ്‌സിനോട് എല്ലാവരോടും ആ ബഹുമാനം എനിക്കുണ്ട്. അല്ലെങ്കില്‍ ഞാന്‍ ജനറല്‍ ബോഡി തീരുമാനിക്കട്ടെ, ആര്‍ക്ക് എത്ര പേരുണ്ട് എന്ന് കാണാം എന്ന് പറഞ്ഞ് വേണമെങ്കില്‍ മൊടയും കാണിച്ച്‌ നില്‍ക്കാം. ഞാന്‍ നിന്നില്ല.’

Facebook Comments Box