വാഷിംങ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് തലസ്ഥാനമായ വാഷിംങ്ടണില്‍ എത്തി. ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി തരണ്‍ജിത്ത് സിംഗ് സന്ദുവിന്‍റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. ജനുവരിയില്‍ പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനുമായി നേരിട്ട് പ്രധനമന്ത്രി മോദി നടത്തുന്ന ആദ്യത്തെ കൂടികാഴ്ച വൈറ്റ് ഹൌസില്‍ വച്ചാണ് നടക്കുക. അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ ആദ്യ ദിവസം ലോകത്തിലെ പ്രമുഖ വ്യാവസായ സ്ഥാപന മേധാവികളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്‍റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസ് ഇന്ത്യക്കാരുടെ സംഘവും എത്തിയിരുന്നു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനതാവളം വിട്ടത്
ഇന്ത്യ–യുഎസ് തന്ത്രപ്രധാന ബന്ധവും ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ബന്ധവും ഊട്ടിയുറപ്പിക്കാൻ സന്ദർശനം സഹായിക്കുമെന്ന് യാത്ര പുറപ്പെടും മുൻപ് മോദി പറഞ്ഞു. 24ന് ക്വാഡ് ഉച്ചകോടിയിലും 25ന് യുഎൻ സമ്മേളനത്തിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തുന്നുണ്ട്. യുഎസിലെ ബിസിനസ് സ്ഥാപനങ്ങളുമായും ചർച്ചയുണ്ടാകും.
ക്വാഡ് ഉച്ചകോടിയിലും, യുഎന്‍ പൊതുസഭയുടെ 76മത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശന വേളയില്‍ സംസാരിക്കും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായും മോദി നാളെ ചർച്ച നടത്തുന്നുണ്ട്. ക്വാഡ് യോഗത്തിനു പുറമേ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായി പ്രത്യേകം ചർച്ച നടത്തും. അഫ്ഗാനിസ്ഥാനിൽ യുഎസ് ഇടപെടൽ തുടരുന്നതു സംബന്ധിച്ച് ഇന്ത്യയുടെ അഭിപ്രായം ഉഭയകക്ഷി ചർച്ചയിൽ അവതരിപ്പിക്കും