തിരുവനന്തപുരം:
നവംബർ ഒമ്പത് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ബസ് ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമകളുടെ സംഘടന അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഗതാഗതമന്ത്രിക്ക് ബസുടമകൾ നോട്ടീസ് നൽകി.
ഡീസൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ നിരക്ക് വർധിപ്പിച്ചത് 2018 മാർച്ച് മാസത്തിലാണ്. അന്ന് ഒരു ലിറ്റർ ഡീസലിൻറെ വില 66 രൂപ മാത്രമായിരുന്നു. ഇന്ന് ഡീസൽ വില 103ലെത്തി.
കോവിഡ് കാലത്ത് യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസുടമകൾ പറയുന്നത്. വിദ്യാർഥികളുടെ മിനിമം യാത്രാ നിരക്ക് ആറ് രൂപയാക്കുക, നികുതിയിളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ട് വെക്കുന്നുണ്ട്.