തൃശൂർ: മറ്റത്തൂർ ഇഞ്ചക്കുണ്ടിൽ വീട്ടുമുറ്റത്ത് മാവിൻതൈ നടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകൻ കീഴടങ്ങി. പുലർച്ചെ രണ്ടു മണിയോടെ തൃശൂർ കമീഷണർ ഓഫീസിലെത്തിയാണ് പ്രതി അനീഷ് (38) കീഴടങ്ങിയത്. അനീഷിൻറെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി
ഞായറാഴ്ച രാവിലെ 9.15നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഇഞ്ചക്കുണ്ട് കുണ്ടിൽ സുബ്രൻ (കുട്ടൻ – 68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് മരിച്ചത്. കൊലപാതകത്തിനുശേഷം ബൈക്കിൽ രക്ഷപ്പെട്ട അനീഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
അനീഷും മാതാപിതാക്കളും തമ്മിൽ വർഷങ്ങളായി കലഹം പതിവായിരുന്നു. മുമ്പ് അനീഷിന്റെ പേരിൽ സുബ്രൻ വെള്ളിക്കുളങ്ങര സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. വീട്ടുമുറ്റത്ത് രാവിലെ മാവിൻതൈ നടുന്നതിനെ ചൊല്ലി സുബ്രനും അനീഷും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു
സുബ്രൻ നട്ട മാവിൻതൈ അനീഷ് പറിച്ചെറിഞ്ഞു. തുടർന്ന് രണ്ടുപേരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ തൂമ്പ കൊണ്ട് അനീഷ് പിതാവിനെ അടിച്ചു. വീടിന് മുൻവശത്തെ റോഡിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുബ്രനെ അനീഷ് പിന്തുടർന്ന് വെട്ടുകയായിരുന്നു. സംഭവം കണ്ട് തടയാനെത്തിയ ചന്ദ്രികയെയും വെട്ടിവീഴ്ത്തി. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഇരുവരും തൽക്ഷണം മരിച്ചു