Kerala News

സര്‍ക്കാരിനും പി സി ജോര്‍ജിനും നിര്‍ണായകം; ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഇന്ന് കോടതിയില്‍

Keralanewz.com

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനം സര്‍ക്കാരിന് നിര്‍ണായകമാണ്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്ത കാര്യം സര്‍ക്കാര്‍ കോടതിയെ ഇന്ന് അറിയിക്കും. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പി സി ജോര്‍ജ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. ഫോര്‍ട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി


അറസ്റ്റ് എന്തിനാണെന്ന് വിശദീകരിക്കാന്‍ പോലും പൊലീസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവുമായാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സര്‍ക്കാര്‍ വാദം പറയാന്‍ അഭിഭാഷകന്‍ ഹാജരായുമില്ല. എന്നാല്‍ ജാമ്യം നല്‍കിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെയാണെന്നും പി സി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ചൂണ്ടികാട്ടിയുമാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്


അതേസമയം, സര്‍ക്കാരിനും പി സി ജോര്‍ജിനും കോടതി തീരുമാനം നിര്‍ണായകമായിരിക്കെയാണ് വീണ്ടുമൊരു കേസ് കൂടെ വന്നത്. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിനാണ് ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഈ കേസ് പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് ബലം പകരമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. ജാമ്യം റദ്ദാക്കിയാല്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്യും. ജാമ്യം റദ്ദാക്കിയിലെങ്കിലും കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ് കേസില്‍ പൊലീസ് നീക്കം നിര്‍ണായകമാകും

Facebook Comments Box