കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്‍റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. സ്വതന്ത്ര സ്ഥാനാര്‍ഥി സി.പി ദിലീപ് നായരാണ് കോടതിയെ സമീപിച്ചത്.
നാമനിര്‍ദേശ പത്രികയിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് നല്‍കിയ പരാതി റിട്ടേണിംഗ് ഓഫിസര്‍ കൃത്യമായി പരിഗണിച്ചില്ലെന്ന് ഹരജിയില്‍ പറയുന്നു. പി.ടി തോമസിന് എസ്.ബി.ഐയിലും എച്ച്.ഡി.എഫ്.സി ബാങ്കിലും ലോണ്‍ കുടിശികയും കോര്‍പ്പറേഷനില്‍ ഭൂനികുതി കുടിശികയും ഉണ്ടെന്നും ഇക്കാര്യം പത്രികയില്‍ മറച്ചുവെച്ചുമെന്നുമാണ് പരാതി. ഭാര്യയെന്ന നിലയ്ക്ക് സ്ഥാനാര്‍ഥിക്ക് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ബാലറ്റ് പേപ്പറില്‍ അക്ഷരമാലാക്രമം മറികടന്ന് ഉമയുടെ പേരിന് മുന്‍ഗണന നല്‍കിയെന്നും പരാതിയുണ്ട്