കൊച്ചി: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന തൃക്കാക്കര വോട്ടെടുപ്പ് ആരംഭിച്ചു. 239 പോളിംഗ് ബൂത്തുകൾ സജ്ജമായി. പ്രശ്നബാധിത ബൂത്തുകൾ ഇല്ല. രാവിലെ 6ന് മോക്ക് പോളിംഗ് നടത്തിയശേഷം ഏഴു മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറിന് സമാപിക്കും
യുഡിഎഫ് സ്ഥാനാർത്ഥി ഉമതോമസ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. യുഡിഎഫിന്റെ ഭൂരിപക്ഷം ഉയരുമെന്ന് അവർ പ്രതികരിച്ചു. വിജയിക്കുമെന്നതിൽ സംശയമില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് എൻഡിഎ സ്ഥാനാർത്ഥി എൻ എൻ രാധാകൃഷ്‌ണന്റെ പ്രതികരണം
പോളിംഗ് സാമഗ്രികളുമായി ഇന്നലെ വൈകിട്ട് 6ന് മുമ്പ് ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തി. രാത്രി 9ഓടെ ബൂത്തിലെ സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കി. മഹാരാജാസ് കോളേജിൽ രാവിലെ 8നാണ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. വോട്ടെടുപ്പിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്.
ഒരു ബൂത്തിൽ സുരക്ഷയ്ക്കുൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരും വനിതകളാണ്. അഞ്ചു മാതൃകാ ബൂത്തുകളുമുണ്ട്. ആറ് തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളുമുണ്ട്. തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെട്ടവർക്ക് മാത്രമാണ് താപാൽ വോട്ട്. സേനകളിലും വിദേശകാര്യ മന്ത്രാലയത്തിലും ജോലി ചെയ്യുന്നവർക്കാണ് സർവീസ് വോട്ടുകൾ