കോട്ടയം: ഇരട്ടപ്പാത യാഥാർഥ്യമായതിന് പിന്നാലെ റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോം നവീകരണം ചൊവ്വാഴ്ച പൂർത്തിയാകും. ബുധനാഴ്ച മുതല്‍ ഇതുവഴി ട്രെയിന്‍ ഓടിക്കാനുള്ള ക്രമീകരണങ്ങളാണ് അധികൃതർ ചെയ്യുന്നത്. ട്രാക്കിൽ മെറ്റൽ വിരിച്ച് പായ്ക്കിങ് മെഷീൻ ഉപയോഗിച്ച് നിരത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. സിഗ്നൽ, ഇലക്ട്രിക്കൽ ജോലികളും പുരോഗമിക്കുന്നു. 15ന് പണി പൂർത്തിയാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. സിഗ്നൽ, ഇലക്ട്രിക്കൽ ജോലികളിൽ തടസ്സം വന്നില്ലെങ്കിൽ ചൊവ്വാഴ്ച തന്നെ പ്രവൃത്തി പൂർത്തിയാക്കും.
നിലവിൽ രണ്ടുമുതൽ അഞ്ചുവരെയുള്ള പ്ലാറ്റ്ഫോമുകളിലൂടെയാണ് ട്രെയിൻ കടന്നുപോവുന്നത്. ഒന്നാംപ്ലാറ്റ്ഫോം അടച്ചിട്ടതിനാൽ ഇരട്ടപ്പാത നിർമാണം പൂർത്തിയായതിൻെറ പ്രയോജനം യാത്രക്കാർക്ക് ലഭിച്ചിരുന്നില്ല. പാത ഇരട്ടിപ്പിക്കലിൻെറയും സ്‌റ്റേഷന്‍ നവീകരണത്തിൻെറയും ഭാഗമായാണ് ഒന്നാം പ്ലാറ്റ്‌ഫോം നവീകരിച്ചത്. പ്ലാറ്റ്‌ഫോമിൻെറ തിരുവനന്തപുരം ഭാഗത്തേക്ക് മുറിച്ചുമാറ്റിയ 100 മീറ്ററിനുപകരം പുതിയ പ്ലാറ്റ്‌ഫോം സ്ഥാപിച്ചു. എറണാകുളം ഭാഗത്തേക്ക് മൂന്നു മീറ്റര്‍ ഉയര്‍ത്തുകയും ചെയ്തു. ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ട്രെയിനുകളുടെ സമയത്തില്‍ ഉള്‍പ്പെടെ മാറ്റമുണ്ടാകുമെന്നാണ് സൂചന. ഒന്ന് എ പ്ലാറ്റ്‌ഫോമിൻെറ നവീകരണം ഉടന്‍ ആരംഭിക്കും. നാളെ മുതല്‍ ഒന്നുമുതല്‍ അഞ്ചുവരെ പ്ലാറ്റ്‌ഫോമുകള്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്കായിരിക്കും. ആറാംനമ്പര്‍ ചരക്കുവണ്ടികള്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്.
ഒന്ന് എ ആയിരിക്കും കോട്ടയം-എറണാകുളം പാസഞ്ചര്‍ വണ്ടികള്‍ക്കായി നീക്കിവെക്കുക. സ്‌റ്റേഷൻെറ രണ്ടാം കവാടത്തിൻെറ പ്രാഥമിക ജോലി പൂര്‍ത്തിയായി. പാര്‍ക്കിങ്, ടിക്കറ്റ് കൗണ്ടര്‍, വിശ്രമമുറി എന്നിവക്കായുള്ള രൂപരേഖ തയാറാക്കി. ഇവയുടെ ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തിയാകും. ഡിസംബര്‍ അവസാനത്തോടെ രണ്ടാം കവാടവും തുറന്നുനല്‍കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചാണ് നിലവിൽ മേൽപാലമുള്ളത്. തോമസ് ചാഴികാടൻ എം.പി ആവശ്യപ്രകാരം, നാല്, അഞ്ച് പ്ലാറ്റ്ഫോമുകളെക്കൂടി ബന്ധിപ്പിക്കുന്ന രീതിയിൽ ഒരു മേൽപാലംകൂടി വരും. ഡിസംബറിനുശേഷമേ ഇതിൻെറ നിർമാണമുണ്ടാവൂ