കട്ടപ്പന: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുനേരേ കരിങ്കൊടി പ്രതിഷേധം. എംഎൽഎ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കട്ടപ്പനയിലെത്തിയപ്പോഴാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്.
കുരിശുപള്ളി കുന്തളംപാറയിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ഇന്നലെ വൈകുന്നേരം 6.30നാണ് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ്. സജീവും എ.എം. സന്തോഷും ചേർന്ന് മന്ത്രിക്കുനേരേ കരിങ്കൊടി വീശിയത്. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു.
മന്ത്രിക്കുനേരേ കരിങ്കൊടി വീശിയതിൽ പ്രകോപിതരായ യൂത്ത്ഫ്രണ്ട് -എം പ്രവർത്തകർ പ്രതിഷേധിച്ചവർക്കു നേരേ പാഞ്ഞടുത്തെങ്കിലും പോലീസ് ഇടപെട്ട് സംഘർഷം ഒഴിവാക്കി. തുടർന്ന് കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രി വിവിധ സ്ഥലങ്ങളിലെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർന്നതിനെത്തുടർന്നാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.