Fri. Apr 26th, 2024

റബര്‍ വില, ഭൂമി – പട്ടയ വിഷയം: കേരള കോണ്‍ഗ്രസ് (എം) സംഘം മുഖ്യമന്ത്രിയെ കണ്ടു;റബര്‍ വില സ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയര്‍ത്തണം

By admin Nov 23, 2022 #news
Keralanewz.com

തിരുവനന്തപുരം: റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയര്‍ത്തണമെന്നും ഇടുക്കി ജില്ലയിലെ ഭൂവിഷയം പരിഹരിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരണമെന്നും ആവശ്യപ്പൈട്ട് ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു നിവേദനം നല്‍കി. ഇതോടൊപ്പം പത്തനംതിട്ട, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളിലെ പട്ടയ വിഷയം പരിഹരിക്കാന്‍ സ്‌പെഷല്‍ റവന്യൂ ടീമിനെ നിയോഗിക്കണമെന്നും നിവേദനത്തില്‍ സംഘം ആവശ്യപ്പെട്ടു. നെല്ലിന്റെ സംഭരണ വിലയും ഹാന്‍ഡ്‌ലിങ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നും ഏലം, നാളികേരം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹാരിക്കാന്‍ പാര്‍ട്ടി സമര്‍പ്പിച്ച നിര്‍ദേശം നടപ്പിലാക്കണമെന്നും അഭ്യര്‍ഥിക്കുന്ന നിവേദനം സംഘം മുഖ്യമന്ത്രിക്ക് കൈമാറി.

ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവരും സംഘത്തിലുണ്ടായിരുന്നത്.

റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കര്‍ഷകരെ റബറിന്റെ വിലത്തകര്‍ച്ച ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. റബര്‍ വില സ്ഥിരതാ ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്വാഭാവിക റബര്‍ കിലോയ്ക്ക് 250 രൂപയെങ്കിലും വില ഉറപ്പാക്കിയില്ലെങ്കില്‍ കര്‍ഷകര്‍ റബര്‍ കൃഷിതന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. റബ്ബര്‍ ഇറക്കുമതി അടിയന്തിരമായി നിര്‍ത്തലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഇടുക്കിയിലെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് നിയമനിര്‍മാണം നടത്തണം. 1964 ലെയും 1993 ലെയും ഭൂപതിവു ചട്ടപ്രകാരം ഇടുക്കിയില്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ നിര്‍മാണ നിയന്ത്രണം ഉണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ 2010 ലെയും 2016 ലെയും ഇടക്കാല ഉത്തരവ് പിന്‍പറ്റിയാണ് 2019 വരെ യാതൊരു തരത്തിലുള്ള വിലക്കുകളും ഇല്ലാതിരുന്നിടത്ത് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് പൂര്‍ണമായും പരിഹരിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ നിയമനിര്‍മാണം മാത്രമാണ് പോംവഴിയെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

റാന്നി, പൂഞ്ഞാര്‍ നിയമഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ മലയോര മേഖലകളിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി സ്‌പെഷല്‍ റവന്യൂ ടീമിനെ നിയോഗിക്കണം. ആദിവാസികളും കര്‍ഷകരും അടക്കമുള്ളവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്നും നിവേദനത്തില്‍ പറയുന്നു.

വിലയിടിവ് മൂലം പ്രതിസന്ധി നേരിടുന്ന ഏലം, നാളികേര കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അനുഭാവ പൂര്‍ണമായ നടപടികള്‍ സ്വീകരിക്കണം. നെല്ലിന്റെ സംഭരണ വില ഉത്പാദന ചെലവിന് അനുസൃതമായി വര്‍ധിപ്പിക്കണമെന്നും നെല്ലിന്റെ ഹാന്‍ഡിലിങ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

നാളികേരത്തിന്റെ സംഭരണ വില 50 രൂപയാക്കണമെന്നും കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രിക്ക് കേരള കോണ്‍ഗ്രസ് (എം) നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം മുന്നോട്ടു വച്ച വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ചെയര്‍മാന്‍ ജോസ് കെ. മാണി അറിയിച്ചു

Facebook Comments Box

By admin

Related Post