മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജിയില്‍ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാതെ മാത്യു കുഴല്‍ നാടൻ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്യു കുഴല്‍ നാടൻ നടത്തിയ ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാത്തതിനെ തുടർന്ന് സിഎം ആർ എല്ലിന് മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തു എന്ന ആരോപണം വിജിലൻസ് തള്ളി.
വിജിലൻസ് കോടതിയില്‍ റവന്യൂ വകുപ്പ് രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മെയ് മൂന്നിന് മാത്യു കുഴല്‍ നാടൻ സമർപ്പിച്ച ഹർജിയില്‍ തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. കെഎംഎംഎല്ലിനെ മുൻനിർത്തി സ്വകാര്യ കമ്ബനിയായ സിഎം ആർ എല്ലിന് കരിമണല്‍ കടത്താൻ മുഖ്യമന്ത്രി കൂട്ടുനിന്നു എന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിക്ക് ഇതിന്റെ പ്രത്യുപകാരമായി പണം ലഭിച്ചു എന്നുമാണ് മാത്യു കുഴല്‍ നാടൻ സമർപ്പിച്ച ഹർജിയില്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ കെ എം എം എല്ലും സിഎം ആർ എല്ലും തമ്മില്‍ എന്തെങ്കിലും കരാറുണ്ടോ എന്ന് ചോദിക്കുകയും അതിന്റെ തെളിവ് ഹാജരാക്കുവാൻ മാത്യു കുഴല്‍ നാടനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
കേസിലെ ഹർജിക്കാരനായ മാത്യു കുഴല്‍ നാടനോട് കെ ആർ ഇ എം എല്ലിനുവേണ്ടി ലാൻഡ് ബോർഡ് ഇളവ് നല്‍കിയെന്ന ആരോപണത്തിന് തെളിവു നല്‍കാൻ ആവശ്യപ്പെട്ട കോടതി വീണ വിജയനും എക്സാലോജിക് കമ്ബനിക്കും നല്‍കി എന്ന് പറയുന്ന പ്രതിഫലത്തിന് പകരമായി സിഎം ആർ എല്ലിന് എന്ത് തിരികെ ലഭിച്ചു എന്നതില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.