Travel

കരിപ്പൂരില്‍നിന്ന് ഇനി ലക്ഷദ്വീപിലേക്കും പറക്കാം

Keralanewz.com

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് ഇനി ലക്ഷദ്വീപിലേക്കും പറന്നെത്താം. വിമാനത്താവളം ആരംഭിച്ച്‌ 36 വര്‍ഷം പിന്നിടുന്ന വേളയില്‍ ഇന്‍ഡിഗോ കമ്ബനിയാണ് ചരിത്രത്തിലാദ്യമായി കരിപ്പൂരില്‍നിന്ന് അഗത്തി സര്‍വിസ് തുടങ്ങിയത്.

78 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.ടി.ആര്‍ വിഭാഗത്തിലുള്ള വിമാനമാണ് ഉപയോഗിക്കുന്നത്. ഇത് വിനോദ സഞ്ചാര രംഗത്ത് കരിപ്പൂരിന് പുത്തന്‍ ഉണര്‍വാകും.

രാവിലെ 10.20ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 10.55ന് കൊച്ചിയിലെത്തും. 11.25ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒരു മണിക്ക് അഗത്തിയിലെത്തുന്ന രീതിയിലാണ് ക്രമീകരണം. അഗത്തിയില്‍നിന്ന് ഉച്ചക്ക് 12.10ന് മടങ്ങുന്ന വിമാനം 1.25ന് കൊച്ചിയിലെത്തി പിന്നീട് 1.45ന് പുറപ്പെട്ട് 2.30ന് കരിപ്പൂരില്‍ തിരിച്ചെത്തും.

ബംഗളൂരുവില്‍നിന്ന് നേരിട്ട് അഗത്തിയിലേക്ക് ഇന്‍ഡിഗോയുടെ വിമാന സര്‍വിസ് നിലവിലുണ്ട്. ഈ വിമാനമാണ് കൊച്ചി വഴി കരിപ്പൂരിലേക്ക് മടങ്ങുക. കരിപ്പൂരില്‍നിന്ന് കൊച്ചി വഴി അഗത്തിയില്‍ എത്തുന്ന വിമാനം അവിടെനിന്ന് ബംഗളൂരുവിലേക്കും മടങ്ങും. ദിവസവും സര്‍വിസ് ഉണ്ടാകും.

ആദ്യ സര്‍വിസ് വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് കേക്ക് മുറിച്ച്‌ ഉദ്ഘാടനം ചെയ്തു. സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് അഖിലേഷ് കുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ഹബീബ് റഹ്മാന്‍, ഇന്‍ഡിഗോ മാനേജര്‍ ഡെറിന്‍ റോയ്, അസിസ്റ്റന്റ് മാനേജര്‍ പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook Comments Box