തൊടുപുഴ: നഗരസഭാ ബസ് സ്റ്റാൻഡില്‍ സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു.
ഇടവെട്ടി ആനകെട്ടിപ്പറമ്ബില്‍ സക്കീർ ആണ് മരിച്ചത്. സംഭവത്തില്‍ പ്രതികളായ ബസ് ഉടമയും മക്കളും ജീവനക്കാരും ഉള്‍പ്പെടെ ആറു പേരെ പോലീസ് അറസ്‌റ്റ് ചെയ്തിരുന്നു.
സക്കീറിനെ മർദിച്ച സംഭവത്തില്‍ പ്രതികളായ അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി ഒ.കെ. സലിം, ഇയാളുടെ മക്കളായ മുഹ്‌സീൻ, മൻസൂർ, സലിമിൻ്റെ സഹോദരൻ സക്കീർ, ബസിലെ കണ്ടക്ടർ കോലാനി സ്വദേശി മനു, ഡ്രൈവർ മുതലക്കോടം സ്വദേശി അമല്‍ എന്നിവർ നിലവില്‍ റിമാൻഡില്‍ കഴിയുകയാണ്.
തൊടുപുഴ നഗരസഭാ ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ 23 ന് ഉച്ചക്കായിരുന്നു സംഭവം. പുറപ്പെടുന്ന സമയത്തെച്ചൊല്ലി ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്ബില്‍ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു വാക്കേറ്റവും സംഘർഷവും നടന്നത്. സംഘർഷത്തിനിടെ അമ്മാസ് ബസ് ഉടമയുടെ നേതൃത്വത്തില്‍ സംഘം ചേർന്നുള്ള മർദനമേറ്റ സക്കീർ സ്‌റ്റാൻഡില്‍ ബോധരഹിതനായി വീഴുകയായിരുന്നു.
തലയില്‍ സാരമായി പരുക്കേറ്റ സക്കീറിനെ ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവെങ്കിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍
പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.