തിരുവനന്തപുരം: ഡയറിക്കൊപ്പം സിഎംആര്‍എല്‍ പണം നല്‍കിയവരുടെ രേഖയില്‍ യുഡിഫ് നേതാക്കളുടെ പേരും. അതോടെ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദം ഇന്ന് നിയമ സഭയില്‍ കൊണ്ട് വരുന്നതില്‍ യുഡിഎഫില്‍ തീരുമാനമായില്ല.
അടിയന്തിര പ്രമേയമായി വിഷയം സഭയില്‍ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യത്തെ ആലോചന. ഇക്കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്തെങ്കിലും സ്വന്തം നേതാക്കളുടെ പേര് കൂടി ഉള്‍പ്പെട്ടതോടെ തീരുമാനമുണ്ടായില്ല. സഭയില്‍ ശക്തമായി ഈ വിഷയം ഉന്നയിച്ചാല്‍ തിരിച്ചടി ആവുമോ എന്ന് പ്രതിപക്ഷം ഭയക്കുന്നു.
കൊച്ചിൻ മിനറല്‍സ് ആന്‍റ് റൂട്ടെയില്‍ ലിമിറ്റഡ് കമ്ബനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കര്‍ത്തയുടെ വീട്ടിലും 2019 ജനുവരി 25നായിരുന്നു ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായി ഡയറി കിട്ടി. ഇതിലാണ് മാസപ്പടി കണക്കുണ്ടായിരുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്ബനിക്ക് 2017 മുതല്‍ മൂന്ന് വര്‍ഷം നല്‍കിവന്ന പണത്തിന്‍റെ കണക്കും ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എതിര്‍കക്ഷികള്‍ക്ക് വിശദീകരിക്കാനാകാത്ത ഇടപാടുകളെന്ന് കേന്ദ്ര ഏജൻസിക്ക് ബോധ്യപ്പെട്ടത്. കേരളാ തീരത്തെ കരിമണല്‍ ഖനനത്തിനായി പതിറ്റാണ്ടുകളായി ശ്രമം നടത്തുന്ന സിഎംആര്‍എല്ലിന്‍റെ സോഫ്റ്റ് വെയര്‍ അപ്ഡേഷനുവേണ്ടിയാരുന്നു വീണാ വിജയന്‍റെ ഉടമസ്ഥയിലുള്ള എക്സാലോജിക്കിന് പണം നല്‍കിയതെന്നായിരുന്നു വിശദീകരണം.
എന്നാല്‍ യാതൊരു സോഫ്റ്റ്‌വെയര്‍ അപ്ഡേഷനും സ്ഥാപനത്തില്‍ നടന്നിട്ടില്ലെന്ന് ഇൻകം ടാക്സ് അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്ക് മുഖേനയാണ് പണം കൈമാറിയതെന്നും കളളപ്പണ ഇടപാടല്ലെന്നുമായിരുന്നു സിഎംആര്‍എല്‍ നിലപാട്. എന്നാല്‍ ഇല്ലാത്ത സേവനത്തിന് മാസം തോറും പണം നല്‍കിയത് വഴിവിട്ട ഇടപാടെന്ന് ഇൻകം ടാക്സ് വാദിച്ചു. വീണയുടെ സ്ഥാപനവുമായി യാതൊരു സാമ്ബത്തിക ഇടപാടും ഇല്ലെന്നും ഒന്നും ഓര്‍ക്കുന്നില്ലെന്നുമാണ് സിഎംആര്‍എല്‍ എംഡി ശശിധരൻ കര്‍ത്ത വിവാദത്തില്‍ പ്രതികരിച്ചത്. ആദായ നികുതി വകുപ്പിന്‍റെ പക്കലുളള മാസപ്പടി ഡയറിയിലെ വിവരങ്ങള്‍ നേരത്തെ തന്നെ ഇഡി അടക്കമുളള കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറിയിട്ടുണ്ട്.