ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നത്. വര്‍ഗീയത എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടന്നു. കോവിഡിന്‍റെ പേരിലും അഴിമതി നടത്തിയെന്നും എ.എൻ.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അനില്‍ ആന്‍റണി പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അഴിമതി സര്‍ക്കാറിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും. അഴിമതിയെ മറയ്ക്കാൻ സര്‍ക്കാര്‍ വര്‍ഗീയത ആയുധമാക്കുകയാണ്. അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അനില്‍ ആന്‍റണി ആവശ്യപ്പെട്ടു.
സ്ഥാനാര്‍ഥിയാകുമോ? പുതുപ്പള്ളിയില്‍ അഭ്യൂഹം മുറുകുന്നു
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണിയെ ബി.ജെ.പി രംഗത്തിറക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഈ മണ്ഡലത്തില്‍ 11,000ത്തിലധികം വോട്ട് നേടിയിരുന്നു. അനില്‍ വന്നാല്‍ അതില്‍ കൂടുതല്‍ വോട്ട് എന്നതാണ് ബി.ജെ.പി ലക്ഷ്യം.
മക്കള്‍ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മണ്ഡലത്തില്‍ പരസ്പരം ഏറ്റുമുട്ടുമോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അതേസമയം, കഴിഞ്ഞ രണ്ടുതവണ ഉമ്മൻ ചാണ്ടിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ് തന്നെയാണ് സി.പി.എമ്മില്‍ മുൻതൂക്കമുള്ള സ്ഥാനാര്‍ഥിപ്പേര്.