ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കവേ പുതിയ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ.
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവർക്ക് ഓരോ മാസവും നല്‍കുന്ന സൗജന്യ റേഷൻ 10 കിലോയാക്കി ഉയർത്തുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. ബിജെപി സർക്കാർ 5 കിലോയാണ് സൗജന്യ റേഷനായി വിതരണം ചെയ്യുന്നത്.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സൗജന്യ റേഷനെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ഈ പ്രഖ്യാപനം നിരവധി പാർട്ടി നേതാക്കളെ അമ്ബരപ്പിച്ചിട്ടുണ്ട്.
”സൗജന്യ റേഷൻ തടഞ്ഞാല്‍ ആർക്കും കോടതിയില്‍ പോകാവുന്ന ഭക്ഷ്യസുരക്ഷാ നിയമം ഞങ്ങള്‍ കൊണ്ടുവന്നു. ബിജെപി സർക്കാർ ഒന്നും നല്‍കിയില്ല, പക്ഷേ ഇപ്പോഴും 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ 5 കിലോ റേഷൻ നല്‍കുന്നുവെങ്കില്‍, ഞങ്ങളുടെ സഖ്യ സർക്കാർ അധികാരത്തില്‍ വരുമ്ബോള്‍ 10 കിലോ നല്‍കും,” ഇതായിരുന്നു ലക്നൗവില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ ഖാർഗെ പറഞ്ഞത്.
നരേന്ദ്ര മോദി സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എന്നാല്‍, ഖാർഗെയുടെ ഈ പ്രഖ്യാപനം ചില നേതാക്കളെയെങ്കിലും അമ്ബരപ്പിച്ചിട്ടുണ്ട്. പി.ചിദംബരം അധ്യക്ഷനായ പാർട്ടിയുടെ പ്രകടന പത്രിക കമ്മിറ്റി സൗജന്യ റേഷൻ വിഹിതം ചർച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നാണ് അദ്ദേഹം നല്‍കിയ മറുപടി. “ഈ വിഷയം ചർച്ച ചെയ്തിട്ടില്ല, ഒരിക്കലും പരിഗണിച്ചിട്ടില്ല,” പാനലിലെ ഒരു അംഗം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.