ഡല്‍ഹി | മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കടുത്ത എതിര്‍പ്പുമായി കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല.
പുതിയ പദവികളില്ലാത്തതിനാലാണ് അതൃപ്തി. പ്രവര്‍ത്തക സമിതിയിലേക്കുള്ള സ്ഥിരം ക്ഷണിതാവ് എന്ന പദവിയാണ് ചെന്നിത്തലക്കുള്ളത്. എന്നാല്‍ ഇത് 19 വര്‍ഷം മുമ്ബുള്ള സ്ഥാനമെന്ന് ചെന്നിത്തല പക്ഷം പറയുന്നു. അതേസമയം, കേരളത്തില്‍ നിന്ന് ശശി തരൂറിനെ പുതുതായി പ്രവര്‍ത്തക സമിതി അംഗമാക്കിയിട്ടുണ്ട്. ഇതും അതൃപ്തിക്ക് കാരണമാണ്.
രണ്ട് വര്‍ഷമായി ചെന്നിത്തലക്ക് പദവികള്‍ ഇല്ല. അതേസമയം, ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. തൻ്റെ വികാരം പാര്‍ട്ടിയെ അറിയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അദ്ദേഹം പരസ്യമായി പ്രതികരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂറിനെ ഒഴിവാക്കിയാല്‍ മറ്റൊരു തരത്തിലുള്ള ചര്‍ച്ചക്ക് ഇടയാക്കുമെന്ന വികാരം അദ്ദേഹത്തിന് ഗുണമായി. തരൂരും ചെന്നിത്തലയും നായര്‍ സമുദായംഗമായതിനാല്‍ ഇരുവരെയും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താൻ സാധിക്കില്ലെന്നാണ് എ ഐ സി സി പറയുന്നത്.