തിരുവനന്തപുരം : ഉമ്മൻചാണ്ടി മന്ത്രിസഭ അധികാരം ഏൽക്കുമ്പോൾ വർഷത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം ഐ ഗ്രൂപ്പിന് കൈമാറാം എന്ന ധാരണയുണ്ടായിരുന്നു. അതുവഴി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്നു ഏവരും കരുതിയിരുന്നു. എന്നാൽ 2 വർഷത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം കൈമാറുവാനോ ധാരണ പാലിക്കുവാനോ ഉമ്മൻചാണ്ടി തയ്യാറായില്ല. ധാരണ ഉണ്ടാക്കിയ ഹൈക്കമാന്റെ നേതൃത്വത്തിലുണ്ടായിരുന്ന എ കെ ആന്റെണി നിശബ്ദത പാലിക്കുകയും പ്രമുഖ ഘടകകക്ഷി നേതാവായിരുന്ന കെ എം മാണി ഉമ്മൻചാണ്ടിക്ക് അനുകൂലമായി നിലപാട് എടുക്കുകയും ചെയ്തതോടെയാണ് രമേശ് ചെന്നിത്തലക്കായി പ്രമുഖ സമുദായ നേതാവ് കളത്തിലിറങ്ങിയത്. ഹൈക്കമാരിൽ വരെ പിടി ഉണ്ടായിരുന്ന പ്രമുഖ സമുദായ നേതാവ് എ കെ ആന്റണിയെ നിഷ്പ്രഭനാക്കിക്കൊണ്ട് സ്വന്തം സമുദായത്തിൽ നിന്ന് ഒരു നേതാവിനെ ഹൈക്കമാന്റിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
താക്കോൽ സ്ഥാന വിവാദവും അതുവഴി മുസ്ലിം ലീഗിൽ ഉണ്ടായ അഞ്ചാം മന്ത്രി വിവാദവും ഇതിന്റെ പരിണിതഫലമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് ഒന്നടങ്കം, പ്രമുഖ സമുദായ നേതാവിനെ കൂട്ടുപിടിച്ചുകൊണ്ട് സോളാർ വിവാദവും ബാർകോഴ വിവാദവും ഗൂഢാലോചന നടത്തുകയായിരുന്നു.
അതിനിടയിൽ എൽഡിഎഫ് പിന്തുണയോടുകൂടി മുഖ്യമന്ത്രിയാകുവാൻ കെഎം മാണിക്ക് ഓഫർ ലഭിച്ചതോടെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒന്നിക്കുകയും മാണിക്കെതിരെ ശക്തമായ ബാർകോഴ ഗൂഢാലോചന മുറുക്കുകയുമാണ് ഉണ്ടായത്. തൽഫലമായി ആഭ്യന്തരം എന്ന താക്കോൽ സ്ഥാനം ഉപയോഗിച്ച് കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നെറികേടുകളാണ് ഉമ്മൻ ചാണ്ടിസർക്കാരിന്റെ അവസാന കാലഘട്ടത്തിൽ ഉണ്ടായത്.
അതുകൊണ്ടുതന്നെ ഗൂഢാലോചനയെ പറ്റി ഒരു അന്വേഷണം ഉണ്ടാകുന്ന പക്ഷം രാഷ്ട്രീയ നേതാക്കൾക്കും അപ്പുറം പ്രമുഖ സമുദായ നേതാക്കൾ കുടുങ്ങും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.