ഡല്‍ഹി മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജഭീതി നേരിടുന്ന ബിജെപി മൂന്ന് കേന്ദ്രമന്ത്രിമാരെയും നാല് എംപിമാരെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു.
നാലു തവണയായി പതിനെട്ടര വര്‍ഷം മുഖ്യമന്ത്രിയായ ചൗഹാന് ഇത്തവണ സീറ്റ് നല്‍കില്ലെന്നാണ് സൂചന. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ മൊറോന ജില്ലയിലെ ദിമാനിയിലും ഭക്ഷ്യസംസ്കരണ സഹമന്ത്രി പ്രഹ്ലാദ്സിങ് പട്ടേല്‍ നരസിങ്പുരിലും ഗ്രാമവികസന മന്ത്രി ഫഗ്ഗൻസിങ് കുലസ്തെ നിവാസിലും മത്സരിക്കും.
എംപിമാരായ ഗണേഷ്സിങ് (സത്ന), രാകേഷ് സിങ് (ജബല്‍പുര്‍ വെസ്റ്റ്), റിതി പഥക് (സിദ്ധി), ഉദയ്പ്രതാപ് സിങ് (ഗദര്‍വാര) എന്നിവരും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയ (ഇൻഡോര്‍ ഒന്ന്) യും രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ച 36 സീറ്റ് ഉള്‍പ്പെടുന്ന 39 മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ഒന്നാംഘട്ടമായി 39 സ്ഥാനാര്‍ഥികളെ ആഗസ്തില്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഒരു സ്ഥാനാര്‍ഥിയുടെ പേരുകൂടി പുറത്തുവിട്ടു.
രാജ്യസഭാംഗങ്ങള്‍ അടക്കം കൂടുതല്‍ എംപിമാരോട് മത്സരത്തിന് തയ്യാറെടുക്കാൻ ദേശീയനേതൃത്വം നിര്‍ദേശിച്ചതായി റിപ്പോര്ട്ടുണ്ട്. മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാനും സംസ്ഥാന സര്‍ക്കാരിനും എതിരായ ജനരോഷം മറികടക്കാൻ പ്രധാനമന്ത്രി മോദി നേരിട്ട് പ്രചാരണം നയിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി ഒന്നരവര്‍ഷത്തിനുശേഷം ജ്യോതിരാദിത്യ സിന്ധ്യയെയും അനുയായികളായ 22 എംഎല്‍എമാരെയും ചാക്കിട്ടുപിടിച്ചാണ് ഭരണം അട്ടിമറിച്ചത്. ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക അവര്‍ പരാജയം സമ്മതിച്ചതിന് തെളിവാണെന്ന് പിസിസി പ്രസിഡന്റ് കമല്‍നാഥ് പ്രതികരിച്ചു.