Kerala News

പെന്‍ഷന്‍ 2000 രൂപയാക്കും? സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമ ബത്തയും ശമ്ബള പരിഷ്‌കരണവും മൂന്നാം തുടർ ഭരണം ഉറപ്പാക്കാൻ എൽഡിഎഫ്

Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അടുത്ത മാസം തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍. ഇത് 400 രൂപ വര്‍ധിപ്പിച്ച്‌ 2000 രൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നവംബര്‍ – ഡിസംബര്‍ മാസങ്ങളിലായിരിക്കും കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.

മാതൃകാപെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ – മേയ് മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ഇതിന് മുന്നോടിയായി ഒരിക്കല്‍ കൂടി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും. അതേസമയം പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നുണ്ട്.

ഇത് കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമ ബത്ത അനുവദിക്കുന്നതും ശമ്ബള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട് എന്നാണ് വിവരം.മുഖ്യമന്ത്രി പിണറായി വിജയനും സി പി എം നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനാണ് നീക്കം.

4 ശതമാനം ഡി എ അനുവദിച്ച്‌ നവംബറിലെയോ ഡിസംബറിലയോ ശമ്ബളത്തില്‍ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം നടത്തുക. അതേസമയം പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച്‌ അഷ്വേഡ് പെന്‍ഷന്‍ സ്‌ക്രീം പ്രഖ്യാപിക്കാനാണ് ആലോചന നടക്കുന്നത്. ഇതിനായി സ്‌കീമിന്റെ വിശദാംശങ്ങള്‍ തയാറാക്കി അവതരിപ്പിക്കും. ശമ്ബള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

എന്നാല്‍ ഇതിന് ശമ്ബള കമ്മീഷന്‍ തന്നെ വേണമെന്നാണ് സി പി എമ്മിന്റെ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ തുക വര്‍ധനവ് ലഭിച്ച്‌ തുടങ്ങിയാല്‍ വോട്ടര്‍മാരില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിലവില്‍ 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം സംസ്ഥാനത്ത് പെന്‍ഷനായി ലഭിക്കുന്നത്

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി ചെലവിട്ടത്.

Facebook Comments Box