ഇടുക്കി: സിപിഎം- സിപിഐ ചക്കളത്തിപ്പോരു മുറുകുന്നു. സിപിഎം നേതാവ് എംഎം മണിയും സിപിഐ നേതാവ് കെകെ ശിവരാമനും തമ്മില്‍ ഫേസ്ബുക്കു വഴി തുടങ്ങിയ വാക്‌പോരിന് യാതൊരു കുറവുമില്ല.
കഴിഞ്ഞയാഴ്ച ശിവരാമന്റെ പോസ്റ്റ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് എംഎം മണി പ്രതികരണവുമായി രംഗത്തെത്തി. വീണ്ടും ഇന്നലെ രാത്രി പുതിയ പോസ്റ്റുമായി ശിവരാമന്‍ എത്തിയതോടേയാണ് വീണ്ടും വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നത്.
കെ.കെ.ശിവരാമൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്” …….
ജില്ലയില്‍ വൻകിട കയ്യേറ്റമുണ്ടെങ്കില്‍ ശിവരാമൻകാണിച്ച് കൊടുക്കട്ടെ! അത് ഗവണ്മെന്റ് പരിശോധിക്കട്ടെ! അവരെ ഗവണ്മെന്റ് ഒഴിപ്പിക്കട്ടെ!” എന്റെ ഫേസ്ബുക് പോസ്റ്റിനെക്കുറിച്ച് മണിയാശാന്റെ പ്രതികരണമാണിത് . 2018 ല്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഒരു കുടുംബം കയ്യേറി കുരിശ് സ്ഥാപിച്ച 200 ഏക്കര്‍ സ്ഥലം ഒഴിപ്പിച്ചപ്പോള്‍ മണിയാശാൻ പറഞ്ഞത് എന്താണെന്ന് എനിയ്ക്ക് നല്ല ഓര്‍മയുണ്ട് . അത് കയ്യേറ്റമല്ല എന്നും , അദ്ദേഹം ഒന്നാന്തരം കൃഷിക്കാരനാണെന്നുമാണ് മണിയാശാൻ പറഞ്ഞത് . ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം .
ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമി എത്രയെന്നും , ഒരു വ്യക്തിക്ക് എത്ര ഏക്കര്‍ അവകാശമുണ്ടെന്നും നിയമം വ്യക്തമാക്കുന്നുണ്ട് . ചിന്നക്കനാല്‍ , വട്ടവട , കാന്തല്ലൂര്‍ , മാങ്കുളം ,വാഗമണ്‍ , തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ 1000 കണക്കിനേക്കര്‍ ഭൂമി ഭൂ മാഫിയ കയ്യേറിയിട്ടുണ്ട്. ഇതിനെക്കുറിച്ചൊന്നുമറിയാത്ത ഒരു മഹാ പാവമാണ് മണിയാശാൻ എന്ന് ഞാൻ കരുതണമോ ? നമുക്ക് ഒരുമിച്ച് പോകാം ഈ പ്രദേശങ്ങളില്‍ , ഞാൻ കാണിച്ചു തരാം . അതൊഴിപ്പിക്കണമല്ലോ.!
മൂന്നാറില്‍ 5 സെന്റ് വരെ ഉള്ളവരെ ഒഴിപ്പിക്കണ്ട എന്ന് 2018 ല്‍ തന്നെ കേരളാ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. അത് കൊണ്ട് അവരെ ഒഴിപ്പിക്കണ്ട. എന്നാല്‍ ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ല എന്ന അന്ത്യ ശാസനം കൊടുക്കുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് യോജിച്ച നടപടി അല്ല. ഈ കയ്യേറ്റ ഭൂമി എല്ലാം സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും , തോട്ടം തൊഴിലാളികള്‍ക്കും വീട് വെക്കാൻ പതിച്ചു കൊടുക്കണമെന്നാണ് ഞാൻ എന്റെ പോസ്റ്റില്‍ പറഞ്ഞത് . ആ നിലപാടില്‍ ഞാനിപ്പോഴും ഉറച്ച് നില്‍ക്കുന്നു.