International News

യുദ്ധം കൊടുമ്പിരി കൊള്ളുന്നു!! നിമിഷങ്ങള്‍ക്കിടെ 1000 റോക്കറ്റുകള്‍… ഇസ്രായേല്‍ ആകാശത്ത് ഭീതി വിതച്ച്‌ ഹമാസ്

Keralanewz.com

ടെല്‍അവീവ്/ഗസ സിറ്റി: ഉപരോധം ശക്തമാക്കിയതിനെതിരെ അലയടിച്ച പ്രതിഷേധം യുദ്ധത്തിലേക്ക് നീങ്ങുന്നു. ഇസ്രായേലിനെ ഞെട്ടിച്ച്‌ നിമിഷങ്ങള്‍ക്കികം എത്തിയത് ആയിരത്തോളം റോക്കറ്റുകള്‍

.

ഇതോടെ യുദ്ധ കാഹളം മുഴക്കി ഇസ്രായേല്‍ നഗരങ്ങള്‍ സൈറണ്‍ മുഴങ്ങി. ചില റോക്കറ്റുകള്‍ കെട്ടിടങ്ങളില്‍ പതിച്ചു. അടിയന്തര യോഗം വിളിച്ച ഇസ്രായേല്‍ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചു.

ആഴ്ചകളായി തുടരുന്ന ഗസാ അതിര്‍ത്തിയിലെ പ്രതിഷേധം യുദ്ധത്തിലേക്ക് വഴി മാറുകയാണ്. ഗസയില്‍ നിന്നുള്ള തൊഴിലാളികളെ ഇസ്രായേല്‍ സൈന്യം അതിര്‍ത്തിയില്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വലിയ പ്രതിഷേധം പിന്നീട് അക്രമാസക്തമായി. ഇതിനെതിരെ ഇസ്രായേല്‍ സൈന്യം ബലം പ്രയോഗിച്ചതോടെ സാഹചര്യം മാറി. ഇന്ന് രാവിലെ മുതല്‍ ഗസയില്‍ നിന്ന് വലിയ ആക്രമണമാണ് ഇസ്രായേലിനെതിരെ നടക്കുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

15 വര്‍ഷത്തിലധികമായി ഇസ്രായേല്‍ ഉപരോധത്തിലാണ് പലസ്തീന്‍ പ്രദേശമായ ഗസ. ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസയിലേക്ക് അവശ്യവസ്തുക്കളും മരുന്നുകളും എത്തുന്നില്ല. ഇവിടെയുള്ളവര്‍ ജോലി ആവശ്യാര്‍ഥം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെ സെപ്തംബറില്‍ ഇസ്രായേല്‍ സൈന്യം തടഞ്ഞു. ഇതോടെ രൂപപ്പെട്ട യുദ്ധ സാഹചര്യം തണുപ്പിക്കാന്‍ ഖത്തര്‍ ഇടപെട്ടിരുന്നു. ഇതിനിടെയാണ് ഇന്ന് ആക്രമണം തുടങ്ങിയത്.

അതിരാവിലെ തുടങ്ങിയ റോക്കറ്റാക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഹമാസ് ആണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഹമാസിന് പുറമെ, ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയും ഇസ്രായേലിനെതിരെ പതിവായി ആക്രമണം നടത്താറുണ്ട്. ശക്തമായ തിരിച്ചടിക്ക് ഇസ്രായേല്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്ത.

ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് ഇസ്രായേല്‍ പറയുന്നത്. രണ്ട് മണിക്കൂറിനിടെ ആയിരത്തോളം റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വന്നത് അധികൃതരെ അമ്ബരപ്പിച്ചു. അതിര്‍ത്തിയില്‍ മിസൈല്‍ പ്രതിരോധ കവചം ഇസ്രായേല്‍ സ്ഥാപിച്ചിരുന്നു. ഇത് മറികടന്നാണ് റോക്കറ്റുകള്‍ ഇസ്രായേല്‍ നഗരങ്ങളിലെത്തിയത്.

ഏറെ കാലത്തിന് ശേഷം ഇസ്രായേല്‍-പലസ്തീന്‍ രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന ശക്തമായ പോരിനാണ് തിരികൊളുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാരാഗ്ലൈഡേഴ്‌സിനെയും ആക്രമണത്തിന് ഉപയോഗിക്കുന്നു എന്നാണ് വിവരം. ഗസയോട് അതിര്‍ത്തി പങ്കിടുന്ന ഇസ്രായേല്‍ പ്രദേശങ്ങളിലുള്ളവര്‍ ആരും പുറത്തിറങ്ങരുതെന്ന് ഇസ്രായേല്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.

ജനങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ബോംബ് ഷര്‍ട്ടറുകളില്‍ കയറണം എന്നും ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. അതേസമയം, റോക്കറ്റ് പതിച്ച്‌ ഒരു കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. 70കാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ 20 വയസുകാരനും പരിക്കുപറ്റി. മേഖല യുദ്ധത്തിലേക്ക് നീങ്ങുന്നതോടെ ഇസ്രായേലുമായുള്ള ഐക്യചര്‍ച്ചകള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചേക്കും.

Facebook Comments Box