കാൻസര്‍ മാറ്റിയ അത്ഭുത മരുന്ന്; ചര്‍ച്ചയായി 42 കാരിയുടെ അനുഭവം
ചിലപ്പോഴൊക്കെ ചിലര്‍ക്കെങ്കിലും ജീവിതം ഒരു അത്ഭുതമാണെന്ന് തോന്നിപ്പോകും. അത് പോലൊരു അനുഭവമാണ് വെയില്‍സില്‍ നിന്നുള്ള കാരി ഡൗണീസിന്.
42 കാരിയായ ഈ വനിതക്ക് ഡോക്ടര്‍ നല്‍കിയ മരുന്നില്‍ നിന്ന് ലഭിച്ചത് കാൻസറില്‍ നിന്നുള്ള പുതു ജന്മമാണ്. ഒരു വര്‍ഷം മുമ്ബാണ് ഡൗണീസിന് കുടലില്‍ കാൻസര്‍ബാധിച്ചതായി കണ്ടെത്തിയത്.
ഇതിന് മുമ്ബ് ഡൗണീസിന് ഹെര്‍ണിയക്കുള്ള സര്‍ജറി നടത്തിയിരുന്നു. അതിന് ശേഷം ഉണ്ടായ കടുത്ത വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാൻസര്‍ കണ്ടെത്തിയത്. എന്നാല്‍ അപ്പോഴെക്കും കാൻസര്‍ന്റെ മൂന്നാം ഘട്ടമായിരുന്നു. ജീവിതത്തിലേക്ക് തിരിച്ച് വരുമോ എന്ന് ഉറപ്പില്ലാതെ നിന്ന കാരിക്ക് മുന്നില്‍ സ്വാൻസിയിലെ സിങ്കിള്‍ടണ്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റായ ഡോ. ക്രെഗ് ബാരിങ്ടണാണ് ഡോസ്ടാര്‍ലിമാബ് നല്‍കിയത്.
ആറുമാസമായിരുന്നു കാരിയുടെ ചികിത്സാ കാലഘട്ടം. ആറു മാസത്തിനുള്ളില്‍ തന്നെ അവരില്‍ രോഗം ഭേദമായതായി കണ്ടെത്തിയതായി സ്വാൻസീ ബേ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ് പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
ഇതിന് മുൻപ് ഡോസ്ടാര്‍ലിമാബ് ഉപയോഗിച്ച് പതിനെട്ടുപേര്‍ അര്‍ബുദമുക്തരായതായി വാര്‍ത്ത വന്നിരുന്നു. തുടര്‍ച്ചയായി ആറുമാസത്തോളം മരുന്ന് ഉപയോഗിച്ചവരിലാണ് കാൻസര്‍ അപ്രത്യക്ഷമായിരിക്കുന്നത്. മലാശയ അര്‍ബുദരോഗികളില്‍ ശസ്ത്രക്രിയ, കീമോ, റേഡിയോതൊറാപ്പി എന്നിവ ഇല്ലാതെ അര്‍ബുദകോശങ്ങളെ ഇല്ലാതാക്കാനാണ് ഡോസ്ടാര്‍ലിമാബിലൂടെ ശ്രമിച്ചത്. ഡോസ്ടാര്‍ലിമാബ് അതില്‍ വിജയിക്കുകയും ചെയ്തു.