കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റിമാൻഡില്‍ കഴിയുന്ന സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അരവിന്ദാക്ഷന് ജാമ്യം നല്‍കരുതെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാല്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നില്‍ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷന്‍റെ നിലപാട്. ഹര്‍ജിയില്‍ ഇന്ന് വീണ്ടും വാദം തുടരും.
കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാര്‍, ഇടനിലക്കാരൻ പി പി കിരണ്‍, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി ആര്‍ അരവിന്ദാക്ഷൻ, കരുവന്നൂര്‍ ബാങ്ക് മുൻ അക്കൗണ്ടന്‍റെ സികെ ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ഈ മാസം മുപ്പതിനകം സമര്‍പ്പിക്കാൻ എൻഫോഴ്സ്മെന്‍റ് ഒരുങ്ങുന്നത്. ആദ്യം അറസ്റ്റിലായ സതീഷ് കുമാര്‍, കിരണ്‍ അടക്കമുളളവരുടെ ജാമ്യ നീക്കങ്ങള്‍ക്ക് തടയിടുക എന്നതാണ് ലക്ഷ്യം. തട്ടിപ്പിന്‍റെ പിന്നിലെ സൂത്രധാരൻ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്‍റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്നുമാകും റിപ്പോര്‍ട്ടില്‍ ഉണ്ടാവുക.