കൊച്ചി: റാഹേല്‍ മകൻ കോര എന്ന ചിത്രത്തിനെതിരെ സംഘടിതമായി നടന്ന റിവ്യൂ ബോംബിംഗ് കേസില്‍ പോലീസ് സൈബര്‍ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്.
പ്രസ്തുത ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പോലീസ് കേസെടുത്തതോടെ നെഗറ്റീവ് റിവ്യൂകള്‍ പലതും സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇതേത്തുടര്‍ന്നാണ് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാൻ പോലീസ് ശ്രമിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യൂട്യൂബ് ചാനലുകള്‍ക്കും രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാകും ഇവരെ ചോദ്യം ചെയ്യുക. ഇതിനായി, അക്കൗണ്ടുകളുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. സിനിമയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘടിതമായി നെഗറ്റീവ് റിവ്യൂ കൊടുത്തതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയ ചാനലുകള്‍ക്കും പേജുകള്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.