ന്യൂഡല്‍ഹി: കേന്ദ്രവിഹിതത്തില്‍ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ലെന്നും രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിര്‍മ്മല സീതാരാമൻ പറഞ്ഞു.
കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസല്‍ സമര്‍പ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയില്ല. കേന്ദ്ര വിഹിതങ്ങള്‍ കിട്ടിയതിനു ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.
വിധവ – വാര്‍ധക്യ പെൻഷനുകള്‍ക്ക് ആവശ്യമായ തുക നല്‍കുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യമായ സമയത്ത് പണം നല്‍കുന്നുണ്ട്. ഒക്ടോബര്‍ വരെയുള്ള എല്ലാ അപേക്ഷകള്‍ക്കും ഉള്ള തുക നല്‍കിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.