തിരുവനന്തപുരം: നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാര്‍ അടക്കം 60 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്.ഇസ്രായേല്‍ അനുകൂല ഉപവാസ സമരത്തില്‍ പങ്കെടുത്തതിനാണ് കേസ് എടുത്തിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കാല്‍നടയാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .
ഒക്ടോബര്‍ 15 ന് വൈകീട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് വെച്ചാണ് സമരം നടന്നത്. സിഇഎഫ്‌ഐ രൂപതയുടെ നേതൃത്വത്തിലായിരുന്നു സമരം. കൃഷ്ണകുമാറിനെ കൂടാതെ സിഇഎഫ്‌ഐ രൂപത പ്രസിഡന്റ് ഡോ മോബിന്‍ മാത്യു കുന്നമ്പള്ളി, മറ്റ് കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം പൊലീസ് നടപടിയ്ക്കെതിരേ കൃഷ്ണകുമാര്‍ രംഗത്തെത്തി. പരിപാടിയ്ക്കായി പോലീസില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നതായി കൃഷ്ണകുമാര്‍ പറഞ്ഞു. പത്തോളം പോലീസുകാരുടെ സാന്നിധ്യത്തില്‍ നൂറോളം ആളുകള്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ചടങ്ങിനെ പോലീസ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
ആയിരങ്ങൾ പങ്കെടുത്ത പലസ്തീൻ അനുകൂല റാലി കളും സമ്മേളനങ്ങളും സംഘടിപ്പിച്ച ഇടതു വലതുമുന്നണികൾക്കെതിരെ കേസെടുക്കാത്ത പോലീസ് കൃഷ്ണകുമാറിനെതിരെ കേസ് എടുത്തത് വിരോധാഭാമാണെന്ന് ബി ജെ പി നേതാക്കൾ അഭിപ്രായപ്പെട്ടു.