Wed. May 1st, 2024

മമ്മൂട്ടി ‘ദ കിങ്’; തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച അഭിനയപ്രതിഭാസത്തിനു അര നൂറ്റാണ്ട്

By admin Aug 6, 2021 #mammootty
Keralanewz.com

മലയാളത്തിന്റെ താര ചക്രവര്‍ത്തി, മുഹമ്മദ് കുട്ടിയില്‍ നിന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയായി ഇന്നേക്ക് അര നൂറ്റാണ്ട്. അഭിനയത്തോടുള്ള അഭിനിവേശവും സിനിമയോടുള്ള അടങ്ങാത്ത പ്രണയവും തന്നെയാണ് അറുപത് കഴിഞ്ഞ താരത്തെ ജനമനസ്സുകളിലെ ആരാധ്യപുരുഷനാക്കുന്നത്.

1971ലാണ് മമ്മൂട്ടി തിരശ്ശീലക്കു മുന്നിലേക്ക് വരുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടിവരുന്ന ഒരു പയ്യന്‍ പിന്നീട് തലമുറകളെ സ്വാധീനിച്ച വ്യക്തിത്വമായി. അടുത്തിടെ ആ ഓര്‍മ്മയുടെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ അലയടിച്ചിരുന്നു. നടന്‍ ബഹദൂറിനൊപ്പം ഒരു ഷോട്ടില്‍ നില്‍ക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. അന്ന് ആ അഭിനേതാവിന്റെ മുഖമോ പേരോ ഒന്നും തന്നെ പ്രേക്ഷകര്‍ അറിഞ്ഞിരുന്നില്ല. 1971ല്‍ സിനിമയില്‍ വന്നുവെങ്കിലും 1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത ഈ സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായി പരിഗണിക്കേണ്ട എന്നതാണ് മറുവാദം. ഈ ചിത്രത്തിലെ മാധവന്‍കുട്ടിയെന്ന കഥാപാത്രത്തില്‍ നിന്നാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം തുടങ്ങുന്നതും മമ്മൂട്ടി സ്വപ്നങ്ങളുടെ വ്യാപാരിയാകുന്നതും.

അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയുടെ ഓരോ വാര്‍ഷികവും രേഖപ്പെടുത്തുന്നത് മെഗാ സ്റ്റാര്‍ മമ്മൂട്ടി അഭിനയജീവിതം കുറിച്ചതിന്റെ നാള്‍വഴികള്‍ കൂടിയാണ്. 1987 ലെ ന്യൂഡല്‍ഹിയോടെ മെഗാ സ്റ്റാര്‍ പട്ടം തേടിയെത്തിയ മമ്മുക്കയുടെ സിനിമാ ജീവിതത്തിനും അരനൂറ്റാണ്ട് പിന്നിടുന്നു.

1979 ല്‍ എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ദേവലോകം’ മമ്മൂട്ടിയെ നായകനാക്കി. പക്ഷെ ഈ ചിത്രം ഒരിക്കലും പുറത്തെത്തിയില്ല. പിന്നീട് എം.ടി. തിരക്കഥയൊരുക്കിയ ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ എന്ന സിനിമയാണ് മമ്മൂട്ടിയെ പ്രധാനനടന്‍ എന്ന് രേഖപ്പെടുത്തി തുടങ്ങിയത്. സുകുമാരനായിരുന്നു സിനിമയിലെ നായകന്‍.

തമിഴ് സിനിമയില്‍ മൗനം സമ്മതം (1990), തെലുങ്ക് സിനിമയില്‍ സ്വാതി കിരണം (1992), ബോളിവുഡില്‍ ത്രിയാത്രി എന്നിവയിലൂടെ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു. എങ്കിലും ഹിന്ദിയില്‍ നായകനായി അരങ്ങേറ്റം നടത്തിയത് ധര്‍തിപുത്രയിലാണ് (1993). ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012) യിലൂടെ അദ്ദേഹം കന്നഡ സിനിമയില്‍ തുടക്കമിട്ടു. ഡോ. ബാബാസാഹേബ് അംബേദ്കര്‍ (2000) എന്ന ഇന്ത്യന്‍-ഇംഗ്ലീഷ് സിനിമയിലും അദ്ദേഹം അഭിനയിച്ചു.

മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളും 13 ഫിലിംഫെയര്‍ അവാര്‍ഡുകളും 11 കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകളും നേടിയിട്ടുണ്ട്. 1998 ല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്‍ഡ്യന്‍ ചലച്ചിത്ര വ്യവസായത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 2010 ല്‍ കോഴിക്കോട് സര്‍വകലാശാലയും കേരള സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നല്‍കി.

Facebook Comments Box

By admin

Related Post