കെജിഎഫ് താരം യഷിന്റെ പിറന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ച് കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി താരം.
മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചികിത്സയിലുള്ളവരെയും താരം സന്ദര്‍ശിച്ചു. ഞായറാഴ്ച രാത്രി കര്‍ണാടകയിലെ ഗദക്കിലെ സുരാനഗി എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്‌ചയായിരുന്നു യഷിന്റെ പിറന്നാള്‍.
യഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് 25 അടിയോളം ഉയരമുള്ള സ്റ്റീല്‍ഫ്രെയിമില്‍ സ്ഥാപിച്ച കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ മുകളിലുണ്ടായിരുന്ന വൈദ്യുതി ലൈനില്‍ തട്ടി ആറ് പേര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയില്‍ എത്തിയ ശേഷവുമാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
തന്നെ പൂര്‍ണ ഹൃദയത്തോടെ സ്നേഹിക്കുന്നതാണ് വലിയ കാര്യമെന്നും ജന്മദിനത്തില്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ ഉണ്ടാകുന്നത് വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് യഷ് പറഞ്ഞു. ‘ഇങ്ങനെയല്ല ആരാധന പ്രകടിപ്പിക്കേണ്ടത്. എല്ലാവരോടുമായി പറയുകയാണ്. ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തില്‍ കാണിക്കരുത്. വലിയ ബാനറുകളോ, അപകടകരമായ സെല്‍ഫികളോ, സിനിമകളിലെ പോലെ ബൈക്ക് ചേസിങ്ങോ ചെയ്യരുത്. ഇത് അഭ്യര്‍ത്ഥനയാണ്. എന്റെ എല്ലാ ആരാധകരും എന്നെപ്പോലെ ജീവിതത്തില്‍ ഉയരങ്ങളിലെത്താൻ ശ്രമിക്കുക’.- യഷ് പറഞ്ഞു.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം ജന്മദിനാഘോഷം ഈ വര്‍ഷം നടത്തുന്നില്ലെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അപകടത്തില്‍ പരിക്കേറ്റവര്‍ക്കും ആവശ്യമായ സഹായം ചെയ്യുമെന്നും യഷ് അറിയിച്ചു. ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ ഗാജി (19) എന്നിവരാണ് മരിച്ചത്.