കൊച്ചി :സീറോ മലബാർ സഭയുടെ നവീകരിക്കപ്പെട്ട കുർബാന ക്രമം വിശ്വാസികളുടെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടിയാണെന്നും എത്രയും വേഗം നടപ്പിലാകണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
സഭയുടെ വിവിധ തലങ്ങളിൽ ലിറ്റർജി കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനങ്ങളും നിരവധി ചർച്ചകളും നടത്തിയ ശേഷമാണ് പുതുക്കിയ ക്രമം സഭാ സിനഡിൽ ആലോചിച്ചു തീരുമാനിച്ചത്. ഇത് പൗരസ്ത്യ തിരുസംഘം വിലയിരുത്തി മാർപ്പാപ്പ അംഗീകരിച്ചു നടപ്പിലാക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഈ തീരുമാനം അംഗീകരിക്കാനും പ്രവർത്തികമാക്കാനും സഭാ നേതൃത്വത്തിനും എല്ലാ വിശ്വാസികൾക്കും ഉത്തരവാദിത്തമുണ്ട്. മാർപാപ്പയുടെ തീരുമാനം ഐക്യത്തിനും സഭയുടെ വളർച്ചക്കും കാരണമാകുമെന്നതിൽ സംശയമില്ല.അനുസരണവും അച്ചടക്കവും കെട്ടുറപ്പിനു അനിവാര്യമാണ്.
കുർബാന ക്രമത്തിന് എതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് നടത്തുന്ന പ്രചരണങ്ങൾ വിശ്വാസികൾക്ക് ഇടർച്ച വരുത്തുന്നതാണ്. ദുഷ്പ്രചാരണങ്ങളിലൂടെ വിവാദങ്ങളുണ്ടാ ക്കേണ്ടതല്ല ആരാധന ക്രമം.ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലായെന്നും ബന്ധപ്പെട്ടവർ ഇതിൽ നിന്ന് പിന്മാറണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.സഭയുടെ കെട്ടുറപ്പിന് യുക്തമായ നടപടികൾ സ്വീകരിക്കാൻ നേതൃത്വം തയ്യാറാകണം.ആരാധനക്രമ നവീകരണവുമായി ബന്ധപ്പെട്ടും മറ്റ് വിഷയങ്ങളിലും സഭാ സിനഡ് എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും കത്തോലിക്ക കോൺഗ്രസ് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അദ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ പ്രമേയം അവതരിപ്പിച്ചു.ഡോ ജോബി കാക്കശ്ശേരി, ടെസ്സി ബിജു, അഡ്വ പി ടി ചാക്കോ, ഡോ ജോസുകുട്ടി ഒഴുക,രൂപതാ പ്രസിഡന്റ്റുമാരായ അഡ്വ ടോണി പുഞ്ചകുന്നേൽ, ഡോ ചാക്കോ കാളാംപറമ്പിൽ, തോമസ് ആന്റണി, അഡ്വ ബിജു കുണ്ടുകുളം, പി വി പത്രോസ്, ഇമ്മാനുവേൽ നിധിരി, അഡ്വ പി പി ജോസഫ്, ജോമി ഡോമിനിക്, തമ്പി എരുമേലിക്കര, ജോസ് പുതിയിടം, ഫ്രാൻസിസ് മൂലൻ, ഡോ കെ പി സാജു, ജോർജ് കോയിക്കൽ എന്നിവർ പ്രസംഗിച്ചു