കണ്ണൂർ -: ചിട്ടയായ മെമ്പർഷിപ്പ് പ്രവര്‍ത്തനങ്ങളും, സംഘടന തെരഞ്ഞെടുപ്പുമായി കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി കേരള കോണ്‍ഗ്രസ് (എം) പാർട്ടി മാറിയെന്ന് ജോസ് കെ മാണി എം. പി പറഞ്ഞു.വിവിധ മേഖലകളിൽ നിന്നും പാർട്ടിയിലോട്ട് പുതുതായി ചേർന്ന പതിനായിരക്കണക്കിന് ആളുകൾ ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസ് (എം) പാർട്ടിയെ തകർക്കുവാൻ ഒരു ശക്തിക്കും സാധ്യമാവുകയില്ലായെന്ന് കഴിഞ്ഞ കാല ചരിത്രം തെളിയിച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്നും പോയി വിവിധ രാഷ്ട്രീയ പാർട്ടികളിലും വിവിധ മുന്നണികളിലും ചേക്കേറിയവർക്ക് കൈപ്പേറിയ അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. കെ. എം മാണി സാറിന്റെ മരണ ശേഷം ഒളിഞ്ഞും തെളിഞ്ഞും തകർക്കുവാൻ ശ്രമിച്ചവർക്ക് കഴിഞ്ഞ ത്രിതല പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിലൂടെ മറുപടി കൊടുക്കുവാനും, കേരള കോൺഗ്രസ് പാർട്ടിയുടെ കരുത്ത് തെളിയിക്കുവാനും കഴിഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ രാജ്യത്തെ കർഷക ജനതയെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നതാണ്. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാത്തതും, രാസവള വില വർദ്ധനവും, മരുന്ന് വിലവർദ്ധനവും,പെട്രോൾ- ഡീസൽ പാചകവാതക വില വർദ്ധനവ്,കർഷക സമര നേതാക്കൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാത്ത നടപടിയും അപലപനീയമാണ്.
തകർച്ചയിലുള്ള കർഷകരെ സംരക്ഷിക്കുന്നതിന് പകരം രാജ്യത്തെ വൻകിട കോർപ്പറേറ്റുകളെ സഹായിക്കുവാൻ വെമ്പൽ കൊള്ളുന്ന കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണ്. പാർലമെന്റിന്റെ ഇരു സഭകളിലും പാർലമെന്റ് അംഗങ്ങൾ കർഷക വിഷയങ്ങൾ ഉന്നയിക്കുമ്പോൾ തികഞ്ഞ അവഗണനയാണ് കേന്ദ്ര മന്ത്രിമാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോയിസ് പുത്തൻപുര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌മാരായ കെ. ജെ ദേവസ്യ,കുര്യാക്കോസ് പ്ലാപ്പറമ്പിൽ,ജോണി പുല്ലന്താനി,ടി എം ജോസഫ്, അഡ്വ.കെ കുശലകുമാർ, സജി കുറ്റിയാനിമറ്റം,കെ. ടി സുരേഷ് കുമാർ,തോമസ് മാലത്ത്, വി. വി സേവി, സി എം ജോർജ്, മോളി ജോസഫ്,ബിനു മണ്ഡപം, ടി എസ് ജെയിംസ്,ജോയി ചൂരനാനി,ഡോ. ജോസഫ് തോമസ്,ബെന്നിച്ചൻ മടത്തിനകം,ബിജു പുതുക്കള്ളി, വിപിൻ തോമസ്,രാജു ചെരിയൻകാല, അമൽ കൊന്നക്കൽ, അൽഫോൻസ് കളപ്പുര, ബിനു ഇലവുങ്കൽ, ജോസ് മണ്ഡപം,ടോംസ് പനക്കപ്പള്ളി എന്നിവർ പ്രസംഗിച്ചു.