ന്യൂഡല്‍ഹി: എയർ ഇന്ത്യ എക്സ്പ്രസിലെ സമരത്തില്‍ നടപടി നേരിട്ടതും പണിമുടക്കിയതും കൂടുതല്‍ മലയാളികളെന്ന് റിപ്പോർട്ടുകള്‍.
കാബിൻ ക്രൂവിലെ ഏറ്റവും മുതിർന്ന തസ്തികകളിലൊന്നായ എല്‍1 വിഭാഗത്തില്‍പ്പെടുന്ന അംഗങ്ങളാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
എല്‍1 വിഭാഗത്തിലുള്ള 4 കാബിൻ ക്രൂ അംഗങ്ങളാണ് ഒരു വിമാനത്തില്‍ വേണ്ടത്. ഇവരില്ലാതെ സർവീസ് നടത്തരുതെന്നാണ് നിയമം. അപ്രതീക്ഷിത മിന്നല്‍ പണിമുടക്ക് നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ കാബിൻ ക്രൂ അംഗങ്ങള്‍ക്കെതിരെ കടുത്ത നടപടിക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നതിനിടെയാണ് മലയാളികളാണ് സമരത്തിന് മുന്നില്‍ നിന്നതെന്ന വിവരം പുറത്തുവരുന്നത്.
സമരം നടത്തിയ 200 കാബിൻ ക്രൂ അംഗങ്ങള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതായാണ് സൂചന. നോട്ടീസ് ലഭിച്ചവരും ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ടുകള്‍. 25 കാബിൻ ക്രൂ അംഗങ്ങളെ ഇതിനോടകം തന്നെ പിരിച്ചു വിട്ടതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
അതേസമയം എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തേണ്ടിയിരുന്ന 285 സർവീസുകളില്‍ 85 എണ്ണം ഇന്നും മുടങ്ങി. ഇതില്‍ 20 റൂട്ടുകളില്‍ എയർ ഇന്ത്യ സർവീസ് നടത്തുമെന്ന് കമ്ബനി അറിയിച്ചു. ഇതിനോടൊപ്പം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകുകയാണെങ്കില്‍ യാത്രികർക്ക് ടിക്കറ്റിനായി ചെലവായ തുക തിരിച്ചു നല്‍കുകയോ മറ്റു തീയതികളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്ത് നല്‍കുകയോ ചെയ്യുമെന്നും കമ്ബനി പറഞ്ഞു.