തിരുവനന്തപുരം: സർക്കാർജീവനക്കാരുടെ മുടങ്ങിയ ശമ്പളവിതരണം ഇന്ന് തുടങ്ങും. മൂന്നുദിവസമായി മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും പണം നല്‍കാനാണ് ആലോചിക്കുന്നത്.
ട്രഷറി തുടർച്ചായി ഓവർ ഡ്രാഫ്റ്റില്‍ ആകാതിരിക്കാൻ സർക്കാർജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിക്കുകയായിരുന്നു. ഇന്ന് മുതല്‍ ഘട്ടം ഘട്ടമായി ഇത് ഒഴിവാക്കും. ആദ്യദിവസം പെൻഷൻകാർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പണമെത്തും. രണ്ടാംദിവസം മറ്റു വകുപ്പുകളിലെ ജീവനക്കാർ, മൂന്നാംദിവസം അധ്യാപകർ എന്നിങ്ങനെയാണ് ക്രമീകരണം.
ഓവർ ഡ്രാഫ്റ്റ് സൗകര്യം ഇനി ഒമ്പതുദിവസത്തേക്കുമാത്രം
സർക്കാർജീവനക്കാരുടെ ശബളം നല്‍കുന്നതോട ട്രഷറി വീണ്ടും ഓവർ ഡ്രാഫ്റ്റിലാവും. ശമ്പളപ്രതിസന്ധി പരിഹരിച്ചാലും ഇനിയുള്ള ദിവസങ്ങളില്‍ സർക്കാർ മുള്‍മുനയിലായിരിക്കും.
സാമ്പത്തികവർഷത്തിന്റെ ഒരു പാദത്തില്‍ ആകെ 36 ദിവസമാണ് ഓവർ ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താവുന്നത്. ഇതു പിന്നിട്ടാല്‍ റിസർവ് ബാങ്ക് ഇടപാടുകള്‍ നിർത്തിവെക്കും. ഇതോടെ ട്രഷറി പൂട്ടേണ്ടിവരും. ഈ പാദത്തില്‍ 27 ദിവസം ട്രഷറി ഓവർ ഡ്രാഫ്റ്റിലായിരുന്നു. ഇനി ഒമ്പതുദിവസമേ ശേഷിക്കുന്നുള്ളൂ. അതിനുള്ളില്‍ ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കേണ്ടിവരും.
കേന്ദ്രം ജി എസ് ടി വിതരണത്തിൽ കേരളത്തോടു കാണിക്കുന്ന ചിറ്റമ്മ നയമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ധനകാര്യ വൃത്തങ്ങൾ അറിയിച്ചു.