പാലാ: നഗരത്തിലെത്തുന്നവർക്കെല്ലാം പ്രയോജനപ്പെടുംവിധം ശുചിത്വത്തോടെയുള്ള ശുചി മുറികൾ ഏറ്റവും കൂടുതൽ ഉള്ള നഗരസഭയാണ് പാലായെന്നും ഇതു സംബന്ധിച്ച് പരാതികൾ ഉണ്ടായിട്ടില്ലെന്നും നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു.കോവിഡ് കാലത്തു പോലും എല്ലാ സുചി മുറികളും പ്രഭാതത്തിൽ തന്നെ എല്ലാ ദിവസവും വൃത്തിയാക്കുന്നതിന് മുടക്കം വരുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. ഭൂരിഭാഗം ശുചി മുറികളും പുനരുദ്ധരിക്കുകയും കരാർ അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതായും അവർ പറഞ്ഞു. വിഷയ ദാരിദ്യം അനുഭവിക്കുന്ന ചില ആളില്ലാ സംഘടനയുടെ പേരിൽ മാദ്ധ്യമശ്രദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലർ സമരവുമായി ഇറങ്ങിയിരിക്കുന്നത്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ മാത്രം 35 പരം ശുചി മുറികളോടുകൂടിയ കോംപ്ലക്സ് തന്നെ പ്രവർത്തിച്ചുവരുന്നു.
റിവ്വർവ്യൂറോഡിൽ പാലത്തിനു താഴെ വർഷങ്ങളായി പൂട്ടി കിടന്ന ടോയ്‌ലറ്റ് ഇപ്പോൾ പണി നടക്കുന്നത് ഏവർക്കും നേരിട്ട് കാണാവുന്നതാണ്. ളാലം പാലത്തിനു സമീപവും, മൂന്നാനി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപവും ടോയ് ലറ്റുകൾ പൊളിച്ച് പണിയുന്നു. സ്റ്റേഡിയത്തിലെ രണ്ട് ടോയ് ലറ്റ്കൾക്ക് പുതിയ ടാങ്ക് നിർമ്മിക്കുന്നതിനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടു പോകുന്നു. നഗരഹൃദയത്തിലെ സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള ശുചി മുറികൾ തുറന്നുകൊടുത്തപ്പോൾ പ്രശ്നം സൃഷ്ടിച്ചവരാണ് ഇപ്പോൾ ശുചി മുറി സമരവുമായി ഇറങ്ങിയിരിക്കുന്നതെന്നും അവർ പറഞ്ഞു.ടേക്ക് എ ബ്രേക്ക് ഉൾപ്പെടെയുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി മറ്റ് ശുചി മുറികളും ഓരോന്നായി നവീകരിക്കുന്ന പ്രവർത്തികളും നടന്നു വരുന്നതായും അവർ പറഞ്ഞു.