തിരുവനന്തപുരം: കോളേജ് അധ്യാപകർക്ക് ഡ്രസ് കോഡൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ്. അധ്യാപികമാർ സാരിയുടുത്ത് ജോലിക്കെത്തണമെന്ന നിബന്ധനയുമില്ല. സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രവും ധരിക്കാം.
അധ്യാപികമാർ സാരിയുടുത്തുമാത്രമേ ജോലിക്കെത്താവൂവെന്ന് ചില സ്ഥാപന മേധാവികളും മാനേജ്‌മെന്റുകളും നിർബന്ധം പിടിച്ചതോടെയാണ് വ്യക്തതവരുത്തിയത്. ഇക്കാര്യങ്ങളിൽ വ്യക്തതവരുത്തി 2014 മേയ് ഒൻപതിന് ഉത്തരവിറക്കിയിരുന്നുവെങ്കിലും അത് പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും സർക്കാർ ഉത്തരവിറക്കിയത്.
കാലഹരണപ്പെട്ട സദാചാര ആശയങ്ങളുമായി അധ്യാപികമാരുടെ മേൽ അനാവശ്യ അധികാരം ചെലുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കൊടുങ്ങല്ലൂരിലെ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് ഒരു അധ്യാപികയോട് ജോലി വേണമെങ്കിൽ എല്ലാ ദിവസവും സാരി ഉടുത്തേപറ്റൂവെന്ന നിബന്ധന അധികൃതർ മുന്നോട്ടുവെച്ചിരുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചു.അതിനാലാണ് ഈ ഉത്തരവെന്ന് മന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു