പാലാ: അടച്ചിട്ടുപോയശേഷം പിന്നീടെത്തി തുറന്നപ്പോൾ കടയ്ക്കുള്ളിൽ പതുങ്ങിയിരുന്ന മോഷ്ടാവിനെ കടയുടമ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച രാത്രി 11-ന് പാലാ സ്റ്റേഡിയം ജങ്ഷനിലെ ബിഗ്ബസാർ പച്ചക്കറിക്കടയിലാണ് സംഭവം. തലപ്പലം കാനാട്ട് ശ്രീജിത്ത് (37) ആണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. രാത്രി പത്തിന് കടയടയ്ക്കാൻ ഒരുങ്ങവേ കടയുടമയുടെ കണ്ണുവെട്ടിച്ച് തന്ത്രത്തിൽ കടയ്ക്കുള്ളിൽ കയറിയ ശ്രീജിത്ത് സവാളച്ചാക്കിന്റെ മറവിൽ ഒളിച്ചിരുന്നു. കടയുടമ കടയടച്ച് തന്റെ ഉടമസ്ഥതയിലുള്ള ടൗണിലെ മറ്റൊരു കടയിലേക്ക് പോയി.ആ കടയും പൂട്ടി അവിടെനിന്ന് ചില സാധനങ്ങൾ ആദ്യത്തെ കടയിൽ െവയ്ക്കാനായി വീണ്ടും തുറന്നപ്പോഴാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ നിൽക്കുന്നത് കണ്ടത്. ഇയാളെ തടഞ്ഞുവെച്ചശേഷം പാലാ പോലീസിൽ വിവരമറിയിച്ചു. പാലാ സി.ഐ. കെ.പി. ടോംസൺ, എസ്.ഐ.മാരായ എം.ഡി. അഭിലാഷ്, സാബു വർഗീസ് എന്നവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു. ഒരു മോഷണക്കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളുടെ പേരിൽ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു