പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ- പൊൻകുന്നം റോഡിലെ ഭൂരിഭാഗം വഴിവിളക്കുകളും കണ്ണടച്ചിട്ട് രണ്ട് വർഷത്തോളമായി.ആധുനിക രീതിയിൽ പണിതീർത്ത 21 കിലോമീറ്റർ ദൂരമുള്ള റോഡിൽ 45 മീറ്റർ ഇടവിട്ട് അകെ400 സൗരോർജ്വ വഴിവിളക്കുകളാണ്സ്ഥാപിച്ചിട്ടുള്ളത്.ഇതിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് ഇപ്പോൾ പ്രകാശിക്കുന്നത്.ആധുനിക രീതിയിലുള്ള റോഡിൽ പകൽ സുഖയാത്രയാണെങ്കിൽ രാത്രി കാലത്ത് വഴിവിളക്കുകൾ പ്രകാശിക്കാത്തതുമൂലം രാത്രിയാത്ര ദുരിതപൂർണ്ണമാണ്. കാൽനടയാത്രക്കാരാണ് ഇത് മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്.
ശബരിമല സീസൺ ആയതോടെ നിരത്തിൽ രാത്രി കാലത്ത് വാഹന തിരക്കും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. നാലു കോടി രൂപയിലേറെ ചിലവഴിവഴിച്ച പദ്ധതിയാണ് ഈ സ്ഥിതിയിലായിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികളും, ജനപ്രതിനിധികളും, പൊതുമരാമത്ത് വകുപ്പും യഥാസമയം നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ പദ്ധതിക്ക് ഈ ഗതി വരില്ലായിരുന്നു.കെ.എസ്.ടി.പി.സംസ്ഥാനപാതയായി നിർമിച്ച റോഡിൽ പരിപാലനച്ചുമതലയോടെയാണ് 45 മീറ്റർ ഇടവിട്ട് സൗരവഴിവിളക്കുകൾ സ്ഥാപിക്കാൻ കരാർ കമ്പനിയെ ചുമതലപ്പെടുത്തിയത്.
വാറന്റി കാലാവധിയിൽ ഇവ തകരാറിലായാൽ കമ്പനിയുടെ ചുമതലയിൽ തന്നെ പുന:സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഈ കാലയളവ് അവസാനിക്കുന്നതിന് മുൻപുതന്നെ 150-ലേറെ വിളക്കുകൾ കണ്ണടച്ചു. യഥാസമയം കമ്പനിയെ അറിയിച്ച് പരിഹാരം കാണേണ്ട പൊതുമരാമത്ത് വകുപ്പ് അതിന് നടപടി സ്വീകരിച്ചില്ല. ഇത് കമ്പനിക്ക് നഷ്ടമുണ്ടാകാതിരിക്കാനുള്ള ഒത്തുകളിയാണെന്ന ആക്ഷേപവും ശക്തതമാണ്.വാഹനങൾ ഇടിച്ച് തകർന്ന വഴിവിളക്കുകൾക്ക് ഉടമകളിൽ നിന്ന് 75,000 രൂപ മുതൽ ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരം ഈടാക്കി. തുക സർക്കാരിലേക്ക് അടച്ചതല്ലാതെ ഒരുവിളക്കുപോലും പുന:സ്ഥാപിച്ചില്ല.
വാറന്റി കാലാവധി കഴിഞ്ഞതോടെ ബാക്കിയുള്ള വഴി വിളക്കുകളും കണ്ണടച്ച സ്ഥിതിയിലാണ്.ദിനംപ്രതി നൂറുകണക്കിന് വാഹനങളും ആയിരക്കണക്കിന് യാത്രക്കാരും സഞ്ചരിക്കുന്ന പാതയിലെ രാത്രി കാല യാത്ര സുഗമമാക്കുന്നതിന് വഴിവിളക്കുകൾ പ്രകാശിപ്പിക്കുവാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി നടപടികൾ സ്വീകരിക്കണം