മൂവാറ്റുപുഴയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എം.കെ. അഷറഫിന്റെ വീട്ടിൽ എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനിടെ പോലീസിനെ തടയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മുളവൂർ പൊന്നിരിക്കൽ വീട്ടിൽ മുഹമ്മദ് റഫീഖ് (37), മൂവാറ്റുപുഴ രണ്ടാർ കരയിൽ മലേക്കുടിയിൽ എം.എ. ഹാരിസ് (36), പെരുമ്പാവൂർ വെങ്ങോല പോഞ്ഞാശ്ശേരി കണ്ണെമ്പിള്ളി നൗഷാദ് (49), മുളവൂർ പേഴയ്ക്കാപ്പിള്ളി വഴക്കനകുടി ഇബ്രാഹിം (47) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
നഗരത്തിൽ അനുവാദമില്ലാതെ പ്രകടനം നടത്തിയതിനും ഉദ്യോഗസ്ഥരെ തടഞ്ഞതിനും 80 പേർക്കെതിരേയാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്. ഡിസംബർ എട്ടിനാണ് സംഭവം