Kerala News

പ്രായപൂര്‍ത്തിയാവുന്നത് വരെ പ്രതിമാസം 2000 രൂപ, മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം; കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം, ഉത്തരവിറങ്ങി

Keralanewz.com

രുവനന്തപുരം: കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ പ്രതിമാസം 2000 രൂപ വീതം നല്‍കും. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം തുടങ്ങും. ബിരുദം വരെയുള്ള പഠന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

കോവിഡില്‍ മാതാപിതാക്കള്‍ എന്നതിന് ഒപ്പം രക്ഷിതാക്കളെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കൂടി ധനസഹായം അനുവദിക്കുന്ന വിധമാണ് ധനസഹായം. നേരത്തെ രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെടുകയും ഇപ്പോള്‍ അവശേഷിക്കുന്ന ആള്‍ കൂടി നഷ്ടപ്പെട്ട് പൂര്‍ണമായി രക്ഷിതാക്കളെ നഷ്ടപ്പെട്ട അവസ്ഥ, അല്ലെങ്കില്‍ മറ്റെതെങ്കിലും രക്ഷിതാവിന്റെ സംരക്ഷണയില്‍ കഴിയുകയും അവരെ നഷ്ടപ്പെടുന്ന അവസ്ഥയിലും ധനസഹായത്തിന് അര്‍ഹത ഉണ്ടാവുമെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ 74 കുട്ടികള്‍ സംസ്ഥാനത്ത് ഉണ്ട് എന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്.

കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്ന വരെ സര്‍ക്കാര്‍ സംരക്ഷണം ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി. 18 വയസാകുന്നത് വരെ പ്രതിമാസം 2000 രൂപ വീതം നല്‍കും. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം തുടങ്ങും. ഇതിന്റെ ചെലവിന് ആവശ്യമായ പണം ധനവകുപ്പ് അനുവദിക്കും.

Facebook Comments Box