ഇടുക്കി: എഞ്ചിനീയറിംഗ് കോളേജിൽ (idukki engineering college)എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ (dheeraj)കുത്തിക്കൊലപ്പെടുത്തിയ കേസിലെ(murder case) പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിട്ടുള്ളത്. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഇടുക്കി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിൻറെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പോലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പോലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്
പുറത്ത് നിന്നുള്ളവരെ കാമ്പസിൽ കയറ്റിയതാണ് തർക്കത്തിന് കാരണം. എസ്എഫ്ഐ ഇത് ചോദ്യം ചെയ്തു.കോളേജ് ഗേറ്റിന് പുറത്തേക്ക് ഇവരെ മാറ്റിയിട്ടും തർക്കം തുടർന്നു.ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് വിദ്യാർത്ഥി കൊല്ലപ്പെട്ടത്