തൊടുപുഴ: ആറ് മാസത്തിലധികമായി സി.പി.എമ്മില്‍നിന്ന് അകന്ന് കഴിഞ്ഞ ദേവികുളം മുന്‍ എം.എല്‍.എ എസ്.
രാജേന്ദ്രനെത്തേടി പ്രതീക്ഷിച്ച വിധിതന്നെയെത്തി. പ്രാഥമികാംഗത്വത്തില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തില്‍ രാജേന്ദ്രനും ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനും വലിയ അത്ഭുതമില്ല. കാരണം, ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി നാളുകള്‍ക്ക് മുമ്ബ്തന്നെ രാജേന്ദ്രന്റെ ഭാവി പ്രവചിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തോടെയാണ് രാജേന്ദ്രന് നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. തോട്ടം മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായില്ല എന്നിവയായിരുന്നു ആരോപണങ്ങള്‍.
തുടര്‍ന്ന്, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. വര്‍ഗീസ്, വി.എന്‍ മോഹനന് എന്നിവരെ അന്വേഷണ കമീഷനായി നിയോഗിച്ചു. ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കമീഷന് കണ്ടെത്തുകയും ജില്ല സെക്രട്ടേറിയറ്റ് ഒരു വര്‍ഷത്തെ സസ്പെന്ഷന് ശിപാര്‍ശ ചെയ്യുകയുമുണ്ടായി.പിന്നാലെ നടന്ന പാര്‍ട്ടി ഏരിയ, ലോക്കല്‍, ജില്ല സമ്മേളനങ്ങളില്നിന്നെല്ലാം രാജേന്ദ്രന് വിട്ടുനിന്നു.
സമ്മേളന വേദികളില്‍ എം.എം. മണി രൂക്ഷമായ ഭാഷയിലാണ് അദ്ദേഹത്തെ വിമര്‍ശിച്ചത്. സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് പ്രഖ്യാപിച്ച മണി, അദ്ദേഹത്തെ ചുമക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നും തുറന്നടിച്ചു. ഒരു തവണ ജില്ല പഞ്ചായത്ത് പ്രസിഡന്റും മൂന്ന് തവണ എം.എല്‍.എയുമായ രാജേന്ദ്രന് ഇപ്പോള്‍ ബോധം തെറ്റിപ്പോയി എന്നായിരുന്നു മണിയുടെ ആക്ഷേപം. ജില്ല സമ്മേളനത്തിലും രാജേന്ദ്രനെതിരെ വിമര്‍ശനം ഉയര്‍ന്നു.
എന്നാല്‍, എം.എല്‍.എ സ്ഥാനം മോഹിച്ച് പാര്‍ട്ടിയില്‍ വന്നയാളല്ല താനെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടെയെന്നുമായിരുന്നു രാജേന്ദ്രന്റെ മറുപടി. പെന്ഷന് വാങ്ങി അച്ഛനെയും അമ്മയെയും നോക്കി വീട്ടിലിരിക്കാന്‍ പറഞ്ഞ് എം.എം. മണി ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തെന്ന ആരോപണവും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച കത്തില്‍ രാജേന്ദ്രന് ഉന്നയിച്ചു.