വോട്ട് പെട്ടിയില്‍ വീണാലുടന്‍ ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. യു.പിയടക്കം അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് അവസാനിക്കുന്നതോടെ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടും.
എക്‌സൈസ് തീരുവയില്‍ നാമമാത്ര കുറവ് വരുത്തിയ കേന്ദ്രം 105 ദിവസമായി ഇന്ധനവില കൂട്ടിയിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ അസംസ്കൃത എണ്ണവില കൂടുമ്ബോള്‍ എണ്ണക്കമ്ബനികളാണ് ഇന്ധനവില കൂട്ടുന്നത് എന്നാണ് സ്ഥിരംപല്ലവി.
എണ്ണവില ഇപ്പോള്‍ ഏഴുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതിലാണ്.
വീപ്പയ്‌ക്ക് 95 ഡോളര്‍ കടന്നിട്ടും വില കൂട്ടാത്തതില്‍ നിന്ന് വര്‍ധനയ്‌ക്കുപിന്നില്‍ കേന്ദ്രം തന്നെയെന്ന് വ്യക്തം. ജനുവരി ഇരുപത്തെട്ടിനാണ് എണ്ണവില 90 ഡോളര്‍ കടന്നത്. റഷ്യ ഉക്രയ്നിലേക്ക് ഏതുനിമിഷവും സൈനികനീക്കം നടത്തിയേക്കുമെന്ന് അമേരിക്ക ആശങ്ക പരത്തിയതോടെയാണ് 95 ഡോളറിലേക്ക് കുതിച്ചു.
പ്രധാന എണ്ണ ഉല്‍പ്പാദന, കയറ്റുമതി രാഷ്ട്രങ്ങളിലൊന്നാണ് റഷ്യ. ഇന്ധനവില ഏറ്റവുമൊടുവില്‍ കൂട്ടിയ 2021 നവംബര്‍ രണ്ടിനുശേഷം 10.38 ഡോളര്‍ വര്‍ധിച്ചു. ഇത് എണ്ണക്കമ്ബനികള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കിയെന്ന പേരില്‍ പെട്രോള്‍വില ലിറ്ററിന് 10 രൂപവരെയും ഡീസലിന് ഏഴുരൂപവരെയും ഒറ്റയടിക്ക് കൂട്ടാന്‍ സാധ്യതയുണ്ട്. ഇതാണ് എണ്ണക്കമ്ബനികള്‍ നല്‍കുന്ന സൂചന.
കേന്ദ്രം ഇതിനുമുമ്ബും തെരഞ്ഞെടുപ്പുകാലത്ത് ഇന്ധനവില പിടിച്ചുനിര്‍ത്തിയിട്ടുണ്ട്. 2017ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തുടര്‍ച്ചയായ 14 ദിവസം വില കൂട്ടിയില്ല. 2018ലെ കര്‍ണാടക തെരഞ്ഞെടുപ്പുകാലത്ത് അസംസ്‌കൃത എണ്ണവില അഞ്ചുഡോളര്‍വരെ ഉയര്‍ന്നിട്ടും 19 ദിവസം കൂട്ടാതെ നിര്‍ത്തി. വോട്ടെടുപ്പ് കഴിഞ്ഞ് തുടര്‍ച്ചയായി 19 ദിവസം വിലകൂട്ടി. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തും ആഴ്‌ചകളോളം വില കൂട്ടിയില്ല. വോട്ടെടുപ്പ് പൂര്‍ത്തിയായതിന്റെ പിറ്റേന്നുമുതലുള്ള ഒമ്ബതുദിവസവും വില കൂട്ടി. കേരളം, പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും രണ്ടുമാസം വില കൂട്ടിയില്ല. വോട്ടെടുപ്പ് കഴിഞ്ഞ് കൊള്ള തുടങ്ങി