Kerala News

വില്ലേജ് ഓഫീസ് ആക്രമണം: കള്ളക്കേസില്‍ കുടുക്കിയെന്ന് പ്രതിയുടെ കുടുംബം

Keralanewz.com

തൊടുപുഴ: പൂപ്പാറ വില്ലേജ് ഓഫീസില്‍ കയറി അക്രമം നടത്തിയെന്ന പേരില്‍ തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണന്ന് കേസിലെ പ്രതി പൂപ്പാറ മുണ്ടികുന്നേല്‍ താജിന്റെ ഭാര്യ ജിന്‍ഷ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഭൂമിയുടെ റെക്കാര്‍ഡ് ഒഫ് രജിസ്റ്ററിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. വില്ലേജ് ഓഫീസര്‍ക്ക് 5000 രൂപയും നല്‍കി. ഫയല്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുടെ പക്കലാണന്ന് അറിയിച്ചപ്പോള്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹവും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നെന്നും ഇത് കൊടുക്കാതെ വന്നതിന്റെ പ്രതികരണമാണ് ഓഫീസ് തകര്‍ത്തെന്ന് കാട്ടി കള്ളക്കേസില്‍ കുടുക്കാന്‍ കാരണമെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

ഉദ്യോഗസ്ഥര്‍ ഭരണ സ്വാധീനം ഉപയോഗിച്ച്‌ കേസെടുപ്പിക്കുകയായിരുന്നു. കേസെടുത്തതിന് ശേഷം പൊലീസ് പ്രായമായ മാതാപിതാക്കളും കൊച്ചുകുട്ടികളുമുള്ള തന്റെ വീട്ടില്‍ നിയമവിരുദ്ധമായി അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തുകയാണ്. തന്റെ ഭര്‍ത്താവിനെതിരെ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു. താജിന്റെ പിതാവ് എം.എം. മക്കാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. താജിനും ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരെയുമാണ് ശാന്തമ്ബാറ പൊലീസ് കേസെടുത്തിരിക്കുന്നത്.

Facebook Comments Box