കണ്ണൂർ -സംസ്ഥാനത്തെ മലയോര മേഖലകളിലെ വന്യമൃഗ ശല്ല്യമവസാനിപ്പിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ
കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
ദിനംപ്രതി വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്താല്‍ ജീവിതം വഴിമുട്ടിയ ഗതിയിലാണ് മലയോര കര്‍ഷകര്‍.അശാസ്ത്രിയമായ വന സംരക്ഷണവും അതിര്‍ത്തി പരിപാലനവും കര്‍ഷകര്‍ക്ക് ഭീഷണിയായിരിക്കുന്നു.
കാട്ടിൽ നിന്നുമിറങ്ങുന്ന മൃഗങ്ങളെ വനാതിർത്തികളിൽ തടയുവാനുള്ള നടപടി സ്വീകരിച്ച് കൃഷിക്കാരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കണം.
കാട്ടുപന്നിയുടെയും കാട്ടാനയുടെയും അക്രമത്തിൽ പാവപ്പെട്ട കൃഷിക്കാർ മരിച്ചു വീഴുന്ന അവസ്ഥ ഇനിയുണ്ടാകുവാൻ പാടില്ല. വനങ്ങളിൽ ജീവിക്കണ്ട കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ അവയെ വെടി വെക്കുവാനുള്ള അനുമതി ഉപാധികളില്ലാതെ കർഷകർക്ക് നൽകണം. നിലവിൽ തോക്ക് ലൈസെൻസ് ഉള്ള കർഷകരുടെ ലൈസെൻസ് പുതുക്കി നൽകുകയും കാട്ടുമൃഗ ശല്യമുള്ള മേഖലകളിൽ കൃഷിക്കാർക്ക് പുതിയ തോക്ക് ലൈസെൻസ് നൽകിയും കാട്ടുമൃഗങ്ങളുടെ അക്രമത്തിൽ നിന്നും കൃഷികാരെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓൺലൈനിൽ ചേർന്ന കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. ടി ജോസ്,ജോയിസ് പുത്തന്‍പുര,ജില്ലാ നേതാക്കളായ സജി കുറ്റിയാനിമറ്റം, കെ.ടി സുരേഷ് കുമാര്‍,തോമസ് മാലത്ത്, സി.ജെ ജോണ്‍, സേവി വി.വി, ജോബിച്ചന്‍ മൈലാടൂര്‍, മോളി ജോസഫ്, ബിനു മണ്ഡപം, സി.എം ജോര്‍ജ്,വിപിൻ തോമസ്, ബെന്നിച്ചന്‍ മഠത്തിനകം, ടി.എസ് ജെയിംസ്, ബിജു പുതുക്കള്ളി, ജോയി ചൂരനാനി, അല്‍ഫോണ്‍സ് കളപ്പുര, ബിനു ഇലവുങ്കല്‍, എ.കെ രാജു, ജോസ് മണ്ഡപത്തില്‍, ഏലമ്മ ഇലവുങ്കല്‍, രാജു ചെരിയൻകാല, അമൽ ജോയി കൊന്നക്കൽ,ഷൈജു കുന്നോല, റോഹൻ പൗലോസ് എന്നിവര്‍ പങ്കെടുത്തു.