ആലപ്പുഴ: അനർഹമായി കൈക്കലാക്കിയ മുൻഗണനാ റേഷൻകാർഡ് തിരിച്ചേൽപ്പിക്കാത്തവർക്കെതിരേ ഇനി നിയമനടപടി സ്വീകരിക്കും. തിരച്ചേൽപ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചു.
ജില്ലയിൽ 6,644 കുടുംബങ്ങളാണ് കാർഡുകൾ തിരിച്ചേൽപ്പിച്ചത്. മഞ്ഞ, പിങ്ക് തുടങ്ങിയ മുൻഗണനാ കാർഡുകൾക്കു പുറമേ സംസ്ഥാനം സബ്സിഡിയോടെ ഭക്ഷ്യധാന്യം നൽകുന്ന നീലക്കാർഡുകാരും തിരിച്ചേൽപ്പിച്ചിട്ടുണ്ട്.
മഞ്ഞ-703, പിങ്ക്-3,337, നീല-2,604 എന്നിങ്ങനെയാണ് തിരികെയേൽപ്പിച്ച കാർഡുകൾ. ഇവർക്കു വെള്ളക്കാർഡാണു പകരം നൽകുക.
കാർത്തികപ്പള്ളി താലൂക്കിലാണ് കൂടുതൽ കാർഡുകൾ തിരിച്ചേൽപ്പിച്ചത്- 1,864. കുറവ് ചെങ്ങന്നൂരിലും- 578. അന്പലപ്പുഴ-973, മാവേലിക്കര-1,213, കുട്ടനാട്-857 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽനിന്നു തിരിച്ചുലഭിച്ച കാർഡുകൾ.
അനർഹരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. നാട്ടുകാർ, റേഷൻവ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയാണിത്. വിവിധ വകുപ്പുകളുടെ സഹായവും തേടുന്നുണ്ട്. അനർഹമായി കാർഡുകൾ കൈവശം വെച്ചിട്ടുണ്ടെന്നു കണ്ടെത്തിയാൽ ഇതുവരെ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ കമ്പോളവിലയീടാക്കും. നിയമനടപടികളും നേരിടേണ്ടിവരും