കോട്ടയം മറിയപ്പള്ളി പാറമടയിൽ ലോറി മുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർ അജികുമാറിന് ഹൃദയാഘാതം സംഭവിച്ചുവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിൽ ചളി കയറിയാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഇന്നലെയാണ് പാറമടയിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി അജികുമാറാണ് മരിച്ചത്.
18 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ ഉപയോഗിച്ച് പാറക്കുളത്തിൽ നിന്ന് ലോറി ഉയർത്തിയത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും പാറക്കുളത്തിലെ ചെളിയിൽ ലോറി താഴ്ന്ന് പോയതോടെ രക്ഷപ്രവർത്തനം ദുസ്സഹമാകുകയായിരുന്നു. പുലർച്ചെ മൂന്ന് മണിവരെ കഠിന പരിശ്രമമാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയത്. രണ്ട് വലിയ ക്രെയിനുകൾ ചങ്ങനാശേരിയിൽ നിന്നും കൊണ്ടുവന്നു. രണ്ടുമണിയോടെ ലോറിയിൽ കയർകെട്ടി ഉയർത്താൻ നീക്കം ആരംഭിച്ചു. പക്ഷേ കയർപൊട്ടി. പിന്നീട് മൂന്നേമുക്കാലോടെ നടത്തിയ രണ്ടാമത്തെ ശ്രത്തിൽ ലോറി പാറക്കുളത്തിൽ നിന്നും ഉയർത്തി. തുടർന്ന് ഡ്രൈവർക്ക് വേണ്ടിയുള്ള തെരച്ചിൽ. അധികം താമസിക്കാതെ ഡ്രൈവർ സീറ്റിൽ നിന്ന് തന്നെ അജികുമാറിന്റെ മൃതദേഹവും കണ്ടെത്തി