Fri. Apr 19th, 2024

ജാനകി ടീച്ചര്‍ കൊലക്കേസ്, ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളായ ഒന്നാം പ്രതി വിശാഖിനും മൂന്നാം പ്രതി അരുണിനും ജീവപര്യന്തം

By admin May 31, 2022 #news
Keralanewz.com

കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധക്കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ച്‌ കോടതി.

തടവിന് പുറമെ പ്രതികള്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. ഒന്നാം പ്രതി പുലിയന്നൂര്‍ ചീര്‍കുളം പുതിയവീട്ടില്‍ വിശാഖ് (27), മൂന്നാം പ്രതി മക്ലികോട് അള്ളറാട് വീട്ടില്‍ അരുണ്‍ (30), എന്നിവരെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി സി. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.

ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി വിധി. മൂന്ന് പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് പ്രതികള്‍.

ഈ കേസിലെ ഒന്നും മൂന്നും പ്രതികളായ വിശാഖും അരുണും കുറ്റക്കാരാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെ(28) കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്
സാധിക്കാതിരുന്നതിനാല്‍ വിട്ടയച്ചു.

2017 ഡിസംബര്‍ 13ന് രാത്രി 10 മണിയോടെ മുഖംമൂടി ധരിച്ച്‌ വീട്ടില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി 17 പവന്‍ സ്വര്‍ണാഭരണങ്ങളും 92,000 രൂപയും കവര്‍ന്നുവെന്നാണ് കേസ്. ജാനകിയുടെ നിലവിളി കേട്ട് ഉണര്‍ന്ന ഭര്‍ത്താവ് കെ. കൃഷ്ണനെ സംഘം കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍ ഏറെ നാളാണ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.


കൃഷ്ണനും ഭാര്യ ജാനകിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദമ്ബതി ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ജാനകി ഉണരുകയും കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ
തിരിച്ചറിയുകയും ചെയ്തതോടെ
പ്രതികള്‍ ജാനകിയെ കഴുത്തറുത്ത്
കൊലപ്പെടുത്തി എന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍
വ്യക്തമാക്കിയത്. പ്രതികളില്‍
രണ്ടുപേരെ ജാനകി സ്കൂളില്‍
പഠിപ്പിച്ചിരുന്നു.

ഇവരെ
തിരിച്ചറിഞ്ഞതിനാല്‍ ഇക്കാര്യം ജാനകി
പുറത്തുപറയുമെന്ന ഭയമാണ് കവര്‍ച്ചക്ക് പുറമെ കൊലപാതകത്തിനും പ്രതികളെ പ്രേരിപ്പിച്ചത്. സംഭവത്തിനു ശേഷം പ്രതികള്‍ വില്‍പ്പന നടത്തിയ മുഴുവന്‍ സ്വര്‍ണവും പയ്യന്നൂര്‍, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഒന്നാംപ്രതി വിശാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണം വിറ്റ കണ്ണൂരിലെ ജ്വല്ലറിയുടെ ബില്ലാണ് കേസന്വേഷണത്തില്‍
വഴിത്തിരിവുണ്ടാക്കിയത്.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക്
പ്രോസിക്യൂട്ടര്‍ കെ. ദിനേശ്കുമാര്‍
ഹാജരായി

Facebook Comments Box

By admin

Related Post